
മലേഷ്യന്‍ വിമാനം റഷ്യന്‍ മിസൈലേറ്റാണെന്ന് ഡച്ച് കോടതിയുടെ സ്ഥിരീകരണം. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന എംഎച്ച് 17 വിമാനം 2014ലാണ് യുക്രൈനില് തകര്‍ന്ന് വീണത്. 15 ക്രൂ അംഗങ്ങളും 283 യാത്രക്കാരുമാണ് അന്നത്തെ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് എംഎച്ച് പുനര്‍നിര്‍മ്മിച്ച് അടക്കം പരിശോധന നടത്തിയിരുന്നു. 2021 മെയ് മാസത്തിലായിരുന്നു ഈ പരിശോധന. ഇതിന് ശേഷമാണ് എംഎച്ച് 17 റഷ്യന്‍ നിര്‍മ്മിതമായ മധ്യ ദൂര ഉപരിതല മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തതെന്ന നിരീക്ഷണത്തിലേക്ക് ഡച്ച് കോടതി എത്തിയിരിക്കുന്നത്.
പെര്‍വോമൈസെകിലെ ഒരു പാടത്ത് നിന്നാണ് 298 പേരുടെ മരണത്തിന് ഇടയാക്കിയ മിസൈല്‍ വിക്ഷേപിച്ചതെന്നും കോടതി വ്യാഴാഴ്ച വ്യക്തമാക്കി. വിമാന അപകടത്തില്‍ സംശയിക്കുന്ന നാല് പേരുടെ വിചാരണയ്ക്കിടെയാണ് കോടതി ഇക്കാര്യം വിശദമാക്കിയത്. എംഎച്ച് 17 ദുരന്തത്തിന് കാരണക്കാരായി കണ്ടെത്തിയ മൂന്ന് പേര്‍ കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള സായുധ സംഘത്തിന് മിസൈലുകള്‍ എത്തിച്ചത് റഷ്യ ആണെന്നും കോടതി വ്യക്തമാക്കി. രണ്ട് റഷ്യന്‍ പൌരന്മാരും ഒരു യുക്രൈന്‍ പൌരനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപരന്ത്യം ജയില്‍ ശിക്ഷ വിധിച്ചത്. പ്രതികളെന്ന് സംശയിക്കപ്പെട്ട മൂന്നാമത്തെ റഷ്യക്കാരനെ കോടതി കുറ്റവിമുക്തനാക്കി.
യുക്രൈനിലെ ഏറ്റവും കുപ്രസിദ്ധി നേടിയ യുദ്ധക്കുറ്റമായിരുന്നു മിസൈല്‍ ആക്രമണം. സൈനിക വിമാനമാണെന്ന് ധരിച്ചായിരുന്നു മിസൈല്‍ വിക്ഷേപിച്ചതെങ്കിലും വിമാനം ആക്രമിക്കാനുള്ള പദ്ധതിയില്‍ തന്നെ ആയിരുന്നു മൂവരുമെന്ന് കോടതി കണ്ടെത്തി. ഇഗോര്‍ ഗിര്‍കിന്‍ എന്ന വിമത നേതാവ്, സെര്‍ജി ഡബിന്‍സ്കി, ലിയോനിഡ് കാര്‍ഛെന്‍കോ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഒലെഗ് പുലാറ്റോവ് എന്നയാളെയാണ് കോടതി കുറഅറവിമുക്തനാക്കിയത്. 2017 ജൂലൈ 17നുണ്ടായ വിമാനദുരന്തത്തില്‍ 80 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. യുക്രൈനില് മുകളിലൂടെ 33000 അടി ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്ന എംഎച്ച് വിമാനമാണ് മിസൈലേറ്റ് തകര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും നെതര്‍ലാന്‍ഡുകാരായിരുന്നു. അവധിയാഘോഷത്തിന് പുറപ്പെട്ടവരായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും. മലേഷ്യന്‍ സ്വദേശികളും ഓസ്ട്രേലിയന്‍ സ്വദേശികളും കൊല്ലപ്പെട്ടവരിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam