
ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഒറ്റുനോക്കുകയാണ് ലോകം. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേകിന് 2023ൽ അയച്ച ഇഡി സമൻസിന്‍റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട തുടർ വാർത്തകൾ ഇന്നും ഉണ്ടാകും. ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നതാണ് മറ്റൊരു പ്രധാന വാർത്ത. നടപടിയില്ലെങ്കിൽ പൊലീസുകാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ കസ്റ്റംസിനെ സമീപിക്കും, പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഉൾപ്പെടെ ഇന്നറിയേണ്ട വാർത്തകൾ
ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തിൽ അമേരിക്കൻ പ്രസിഡന്‍റ് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാർ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് ഗാസ ജനത. ഈജിപ്തിൽ നിന്ന് ടെൽ അവീവിലെത്തുന്ന ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും.
ലൈഫ് മിഷൻ തട്ടിപ്പ് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതെന്ന് വിവരം. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിവേകിന്‍റെ പങ്കിനെ കുറിച്ച് 2023 ൽ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. യൂണിറ്റാക് എം ഡി സന്തോഷ് ഈപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്നതും അറസ്റ്റ് ചെയ്തതും. എന്നാൽ, വിവേക് ഹാജരാകാതിരുന്നിട്ടും ഇഡിയുടെ തുടർ നടപടി നിലച്ചതിലെ ദുരൂഹത തുടരുകയാണ്. മകന് സമൻസ് അയച്ചത് മുഖ്യമന്ത്രി പാർട്ടിയിലും വിശദീകരിച്ചില്ല എന്നാണ് സൂചന. സമൻസ് പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇ ഡി സമൻസ് അയച്ചത്. എന്തിന്‍റെ പേരിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. 2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് അന്ന് ഹാജരായിരുന്നില്ല.
ഷാഫി പറമ്പിൽ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞതോടെ ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
ഇന്ന് പള്‍സ് പോളിയോ ദിനമാണ്. ഇടുക്കി ഒഴികെയുളള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയാണ് ഇന്ന് നടക്കുന്നത്. അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒക്ടോബർ 12, 13, 14 തീയതികളിൽ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബർ 12 ,13, 14 തീയതികളിൽ പ്രവർത്തിക്കും.
ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാൻ ദുല്‍ഖര്‍ അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്. ദുൽഖറിന്‍റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. അതേസമയം, ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേഷണം തുടങ്ങി ഒരു മാസമാകാനിരിക്കെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.