
വലെൻസിയ: വീണ്ടും പേമാരിയെത്തുന്നു. സ്പെയിനിൽ സ്കൂളുകൾ അടച്ചു. പലയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചു. 215പേരുടെ ജീവനെടുത്ത വൻ പേമാരി കഴിഞ്ഞ് വെറും രണ്ട് ആഴ്ച പിന്നിടും മുൻപാണ് പുതിയ പേമാരി എത്തുന്നത്. ബുധാനാഴ്ച രാവിലെയാണ് സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലേക്ക് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നൽകിയത്.
സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും നൽകിയിട്ടുള്ളത്. ആൻഡലൂസിയയിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ഗ്വാഡൽഹോർസ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചിട്ടുള്ളത്. മാഡ്രിഡുമായി മലാഗയിലേക്കുള്ള ഹൈ സ്പീഡ് റെയിൽ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. വ്യാഴാഴ്ച വരെയാണ് ട്രെയിൻ ഗതാഗതം നിർത്തി വച്ചിട്ടുള്ളത്. മലാഗ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളേയും പേമാരി മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്. മെട്രോ സർവ്വീസുകളും നിർത്തി വച്ചിരിക്കുകയാണ്.
രണ്ട് ആഴ്ച മുൻപ് വലൻസിയയിൽ രൂക്ഷമായി വലച്ച പേമാരിയുടെ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് പിഴച്ചിരുന്നു. ഇതിന്റെ പേരിൽ പ്രളയ ബാധിത മേഖല സന്ദർശിക്കാനെത്തിയ രാജാവിനെതിരെ ചെളിയേറ് വരെ നടന്ന പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള മുൻ കരുതലുകളാണ് നിലവിൽ സ്പെയിനിൽ സ്വീകരിച്ചിട്ടുള്ളത്. വലൻസിയയിൽ ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി മാറിയിട്ടുണ്ട്. അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഒരു സ്ക്വയർ മീറ്ററിലേക്ക് 180 ലിറ്റർ ജലം വീഴാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുൻപുണ്ടായ പേമാരി പോലെ തന്നെ ശക്തമായ മഴയാണ് പെയ്യുകയെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു.
അഴുക്കുചാലുകളിലും മറ്റും വലിയ രീതിയിൽ ചെളിയും മറ്റും നിറഞ്ഞതിനാൽ നേരത്തെയുണ്ടായതിനേക്കാൾ ശക്തമായ പ്രളയമാണ് വരാൻ പോകുന്നതെന്നും മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വലൻസിയയിലും പരിസരമേഖലയിലും 20000ലേറെ സൈനികരും പൊലീസുകാരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. മുൻപ്രളയം സാരമായി ബാധിച്ച ചിവയിൽ കായിക മത്സരങ്ങൾ അടക്കം റദ്ദാക്കിയിട്ടുണ്ട്. അതേസമയം മുൻ പ്രളയത്തിൽ കാണാതായ 23 പേർക്കായുള്ള തെരച്ചിൽ ഇനിയും അവസാനിപ്പിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam