
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,97,000 കവിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ 19,52,000ത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1,11,000 കടന്നിട്ടുണ്ട്. ബ്രസീലില്‍ 6,43,000ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റഷ്യയില്‍ 4,50,000ത്തിന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെയും ബ്രസീലില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. എന്നാല്‍, ഒരുസമയത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്പെയിനിലും ഇറ്റലിയിലെയും കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. ഇന്നലെ സ്പെയിനില്‍ 318 കേസുകളും ഇറ്റലിയില്‍ 518 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്നലെ ഒരാള്‍ മാത്രമാണ് സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ ഇത് 85 പേരാണ്. യുഎസിലും ബ്രസീലിലുമാണ് ഇപ്പോള്‍ ഓരോ ദിനവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെയും കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക പടര്‍ത്തുന്നുണ്ട്.
അതേസമയം, ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് നയത്തില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തി. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam