
വാഷിംഗ്ടൺ: ടൂറിസ്റ്റ് വിസ അപേക്ഷകൾ സുഗമം ആക്കുന്ന നടപടിയുമായി അമേരിക്ക. 42 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിതമായി രാജ്യത്തെത്താനുള്ള അവസരമാണ് അമേരിക്ക ഒരുക്കുന്നത്. എന്നാൽ ഒരു നിബന്ധനയുണ്ടെന്ന് മാത്രം. വിസ ലഭിക്കാനായി മാസങ്ങളോ വർഷങ്ങളോ നീളുന്ന കാത്തിരിപ്പ് അവസാനിപ്പിക്കാൻ 5 വർഷത്തെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുടെ പൂർണവിവരം നൽകണമെന്നാണ് ട്രംപിന്റെ പുതിയ മാനദണ്ഡം. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിയാണ് ഈ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുന്നവർത്ത് 90 ദിവസം വരെ വിസയില്ലാതെ തങ്ങാൻ അനുവദിക്കുന്നതാണ് പുതിയ നയം. അമേരിക്കൻ എംബസിയിൽ വിസ അപേക്ഷ നൽകി മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ കാത്തിരിക്കേണ്ട അവസ്ഥ മാറുമെന്നതാണ് പുതിയ നയത്തിന്റെ പ്രത്യേകത. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഓസ്ട്രേലിയ, ഇസ്രയേൽ, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസ അപേക്ഷകർക്ക് നീക്കം സഹായകമാവും.
ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ അതോറൈസേഷൻ അഥവ ഇഎസ്ടിഎ എന്ന ഓൺലൈൻ ആപ്ലിക്കേഷനാണ് നിലവിൽ വേണ്ടി വരിക. ഈ നടപടിയെ മൊബൈൽ ഫോണിലൂടെ മാറ്റാമെന്നതാണ് പുതിയ നയത്തിന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത്. സുരക്ഷാ വെല്ലുവിളികൾ ഇല്ലെന്ന് അമേരിക്ക വിലയിരുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് തീരുമാനം ഉപയോഗപ്രദമാവുക. തങ്ങളേക്കുറിച്ചും ബന്ധുക്കളേക്കുറിച്ചും ഉള്ള വിവരം സർക്കാരിന് നൽകി മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് മാത്രം വിലയിരുത്തിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കാനാവുന്നതാണ് പുതിയ നയം. ഇമെയിൽ വിവരങ്ങളടക്കമുള്ള കാര്യങ്ങളാണ് ഇത്തരത്തിൽ നൽകേണ്ടി വരിക.
സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ പൂർണമായി നൽകേണ്ടത് ഒഴിവാക്കാനാവാത്ത കാര്യമായാണ് നോട്ടീസ് വിശദമാക്കുന്നത്. നിലവിൽ വൈറ്റ് ഹൗസ് ബഡ്ജറ്റ് ഓഫീസിന്റെ പരിഗണനയിലാണ് ഈ മാറ്റങ്ങളെന്നാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിശദമാക്കുന്നത്. രാജ്യത്തിന് ആശങ്കയാവുന്ന വിദേശികളുടെ പ്രവേശനം നിയന്ത്രിക്കുമെന്ന് നേരത്തെ ഡൊണാൾഡ് ട്രംപ് വിശദമാക്കിയിരുന്നു. എന്നാൽ 2026 ഫിഫ ലോക കപ്പ് എന്നിവ വരാനിരിക്കെ പുതിയ മാറ്റം യാത്രക്കാരെ വിപരീതമായി ബാധിക്കുമെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam