
ന്യൂയോർക്ക്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും സഹായവും നൽകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നടന്നത് ലോകത്തെ തന്നെ ഏറ്റവും ദാരുണമായ വിമാനാപകടമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിൽ അമേരിക്കയ്ക്ക് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ട്രംപ് പറഞ്ഞു. അത് ലോകം കണ്ടതിൽ വച്ചുള്ള ഭയാനകമായ അപകടങ്ങളിലൊന്നാണെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ഞങ്ങൾ ചെയ്യുമെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്.
നേരത്തെ അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി ലോക നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. 241 പേർക്ക് ജീവൻ നഷ്ടമായ വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാർഢ്യവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കി തുടങ്ങി നിരവധി ലോക നേതാക്കൾ രംഗത്തെത്തി. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഹൃദയംഗമമായ അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പുടിൻ അറിയിച്ചു. വലിയ ദുഃഖത്തിന്റെ ഈ സമയത്ത് റഷ്യയുടെ പിന്തുണയും ഐക്യദാർഢ്യവും ഇന്ത്യക്കൊപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനും വിമാന ദുരന്തത്തിൽ ഇന്ത്യയെ ആശ്വാസിപ്പിക്കാനെത്തി. വലിയ ദുഃഖമുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് പറഞ്ഞത്. വിമാന ദുരന്തത്തിന്‍റെ വേദനയിൽ ഇന്ത്യയെ ആശ്വസിപ്പിക്കാൻ യുക്രൈനുണ്ടാകുമെന്നാണ് പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞത്. കാനഡ ഹൈ കമ്മീഷനും ദുരന്തത്തിൽ അനുശോചനം അറിയിച്ചു. വിമാന ദുരന്തത്തിൽ ഒരു കാനഡ പൗരനും ജീവൻ നഷ്ടമായിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന സംഭവമെന്നാണ് പോർച്ചുഗൽ എംബസി പ്രതികരിച്ചത്. വിമാന ദുരന്തത്തിൽ 7 പോർച്ചുഗീസ് പൗരന്മാർക്കും ജീവൻ നഷ്ടമായിരുന്നു.
അതേസമയം അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ബ്രിട്ടനും തീരാത്ത വേദനയിലാണ്. വിമാന ദുരന്തത്തിൽ 53 ബ്രിട്ടിഷ് പൗരന്മാർക്ക് ജീവൻ നഷ്ടമായി. ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യൻ നഗരമായ അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഈ ദുരിതകരമായ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ് താനെന്നും സ്റ്റാർമർ വ്യക്തമാക്കി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള യാത്രയായതിനാലാണ് ദുരന്തത്തിൽ ബ്രിട്ടനും കനത്ത നഷ്ടമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam