ബംഗ്ലാദേശിലെ നിർണായക തെരഞ്ഞെടുപ്പിൽ, വോട്ടർമാരെ സ്വാധീനിക്കാൻ ജമാഅത്തെ ഇസ്ലാമി പണവും മതപരമായ വാഗ്ദാനങ്ങളും നൽകുന്നതായി റിപ്പോർട്ട്. വോട്ട് ചെയ്യുന്നവർക്ക് 15,000 ടാക്കയും മരണാനന്തര ജീവിതത്തിൽ സ്വർഗ്ഗവും വാഗ്ദാനം ചെയ്യുന്നതായി ലഘുലേഖകൾ പറയുന്നു

ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ വോട്ടർമാരെ സ്വാധീനിക്കാൻ ജമാഅത്തെ ഇസ്ലാമി പണം വാ​ഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമിയും നേതാവ് ഷഫീഖുർ റഹ്മാനും തെരഞ്ഞെടുപ്പ് വിജയത്തിനായി മതവും പണവും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. പാർട്ടിക്ക് വോട്ട് ചെയ്യുന്നവർക്ക് 15,000 ടാക്ക (ബം​ഗ്ലാദേശ് നാണയം) വാഗ്ദാനം ചെയ്യുന്ന ലഘുലേഖകൾ ജമാഅത്ത് സഖ്യം രാജ്യത്തുടനീളം പ്രചരിപ്പിച്ചു. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പാർട്ടിക്ക് വോട്ട് ചെയ്താൽ, അവരുടെ മരണാനന്തര ജീവിതം സ്വർ​ഗത്തിലാകുമെന്നും കഠിന ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുമെന്നും ലഘുലേഖയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

67 വയസ്സുള്ള ഡോക്ടറും ജമാഅത്തെ ഇസ്ലാമി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ, വോട്ട് ചെയ്തതിന്റെ തെളിവായി, വോട്ടർമാരോട് അവരുടെ ബാലറ്റ് പേപ്പറുകളിൽ സ്റ്റാമ്പ് ചെയ്ത ശേഷം ഫോട്ടോ എടുക്കാൻ ക്യാമറ ഫോൺ കൊണ്ടുവരാൻ ലഘുലേഖയിൽ ആവശ്യപ്പെട്ടു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപിയും ജമാഅത്ത് സഖ്യവുമാണ് മത്സരിക്കുന്നത്. ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗിനെ വിലക്കിയതിനാൽ മത്സരിക്കാൻ അർഹതയില്ല. ഹസീനയുടെ കീഴിൽ നിരോധിക്കപ്പെട്ടിരുന്ന രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ജമാഅത്താണ് 11 പാർട്ടികളുടെ സഖ്യത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്തുടനീളമുള്ള 300 പാർലമെന്റ് മണ്ഡലങ്ങളിൽ 299 എണ്ണത്തിലും (പ്രാദേശിക സമയം) രാവിലെ 7:30 ന് വോട്ടെടുപ്പ് ആരംഭിച്ചു, വൈകുന്നേരം 4:30 വരെ വോട്ടെടുപ്പ് തുടരും. പ്രധാന സ്ഥാനാർത്ഥിയായ ജമാഅത്തെ ഇസ്ലാമിയുടെ തലവൻ ഷഫീഖുർ റഹ്മാൻ മോനിപൂരിൽ വോട്ട് രേഖപ്പെടുത്തി.