കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് രോഗം മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ദേശം പങ്കുവെച്ച ട്രംപ് വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റിരുന്നു
വാഷിംഗ്ടണ്‍: രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അറിയിക്കാന്‍ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പതിവായി നടത്തിയിരുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ട്രംപിന്റെ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് ചികിത്സിക്കുന്നത് പരീക്ഷിച്ചുകൂടെയെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കഴിഞ്ഞ ദിവസം കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് രോഗം മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ദേശം പങ്കുവെച്ച ട്രംപ് വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റിരുന്നു. വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അശാസ്ത്രീയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ട്രംപിന്റെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. പിന്നീട് താന്‍ സര്‍ക്കാസ്റ്റിക്കായാണ് അണുനാശിനി കുത്തിവെക്കുന്ന കാര്യം പറഞ്ഞതെന്ന് ട്രംപ് വിശദീകരിച്ചു.
കൊവിഡ് രോഗികൾക്ക് അണുനാശിനി കുത്തിവച്ചാൽ പോരേ? ചോദ്യം സർക്കാസമായിരുന്നെന്ന് ട്രംപ്
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 52000 കടന്നു. എട്ട് ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് 19 രോഗം നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് പാളിച്ചപറ്റിയെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.