
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിൽ തന്നെ വധിക്കാൻ ശ്രമിച്ചത് അതീവ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിരവധി ആയുധങ്ങൾ കൈവശം വച്ചിരുന്ന അക്രമി, തന്നെ ലക്ഷ്യമിട്ട് കുതിച്ചെത്തിയ ചെന്നായ ആണെന്നും ട്രംപ് പറഞ്ഞു. അക്രമിയെ ധീരമായി നേരിട്ട സീക്രട്ട് സർവീസ് ഏജന്റുമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ചടങ്ങിനിടെ അക്രമി സുരക്ഷാ ബാരിക്കേഡുകൾ ഭേദിച്ച് പാഞ്ഞടുക്കുന്ന വീഡിയോ ട്രംപ് പുറത്തുവിട്ടു. ഏകദേശം 50 വാര അകലെ നിന്നാണ് അക്രമി വേദി ലക്ഷ്യമിട്ട് കുതിച്ചത്. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തോക്കുകളുമായി ട്രംപിനെ വളയുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി. കെട്ടിടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ചില വീഴ്ചകൾ ഉണ്ടായതായും ട്രംപ് പിന്നീട് ആരോപിച്ചു.
വെടിവെപ്പ് ശബ്ദം കേട്ടപ്പോൾ ആദ്യം കരുതിയത് ഏതെങ്കിലും ട്രേ താഴെ വീണതാണെന്നാണ്. എന്നാൽ ഇത് വെടിവെപ്പാണെന്ന് പ്രഥമ വനിത മെലാനിയ ട്രംപ് ഉടൻ തന്നെ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറും ഈ സമയം വേദിയിലുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെയും ഉടൻ തന്നെ മാറ്റി. കെന്നഡിയുടെ പിതൃസഹോദരൻ ജോൺ എഫ്. കെന്നഡി 1963-ൽ സമാനമായ രീതിയിൽ വധിക്കപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും അക്രമിയുടെ പിന്നിൽ മറ്റ് ശക്തികളുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ട്രംപ് കൂട്ടിിച്ചേർത്തു. 2024-ലെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വധശ്രമത്തിന് ശേഷം ട്രംപിന് നേരെ നടക്കുന്ന മറ്റൊരു പ്രധാന ആക്രമണമാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam