
വാഷിംങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏതൊരു പ്രസിഡന്‍റ് നടത്തിയതില്‍ കൂടുതല്‍ അധ്വാനം താന്‍ കഴിഞ്ഞ മൂന്നര കൊല്ലത്തില്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍റിന്‍റെ കൊറോണ ബാധിത കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ട്രംപിന്‍റെ പ്രതികരണം.
'എന്നെയും രാജ്യത്തിന്‍റെ ചരിത്രവും അറിയുന്ന ജനങ്ങള്‍ ഞാനാണ് ചരിത്രത്തില്‍ ഏറ്റവും കഠിനമായി പണിയെടുക്കുന്ന പ്രസിഡന്‍റ് എന്ന് പറയുന്നുണ്ട്, എന്നാല്‍ അതിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഞാന്‍ കഠിനമായി ജോലി ചെയ്യുന്നു, അനിനാല്‍ ഏത് പ്രസിഡന്‍റ് ചെയ്തതിനേക്കാള്‍ കാര്യം കഴിഞ്ഞ മൂന്നരകൊല്ലത്തില്‍ ഞാന്‍ ചെയ്തു'- ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
'അതി രാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ ഞാന്‍ പണിയെടുക്കുന്നു. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാറില്ല, വ്യാപാര കരാറുകള്‍, സൈന്യത്തിന്‍റെ പുനരുദ്ധാരണം ഈ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നു. ഞാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എന്‍റെ ജോലി സമയം സംബന്ധിച്ചും, ഭക്ഷണ ശീലം സംബന്ധിച്ചും ഒരു മൂന്നാം കിട റിപ്പോര്‍ട്ടര്‍ എഴുതിയ റിപ്പോര്‍ട്ട് വായിച്ചു, അയാള്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ല' -ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസില്‍ ട്രംപിനെ വിമര്‍ശിച്ച് വന്ന വാര്‍ത്ത ഏറെ വാര്‍ത്തയായിരുന്നു. മോശം പ്രസിഡന്‍റ് എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത വന്നത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. നേരത്തെയും മാധ്യമങ്ങളെ ട്രംപ് കടന്നാക്രമിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ദിവസേന നടത്താറുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തിയതിന് ശേഷമുള്ള ട്വീറ്റിലാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
വാര്‍ത്തസമ്മേളനത്തിന വേണ്ടി ചെലവാക്കുന്ന സമയവും അധ്വാനവും പാഴാണെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യമെന്താണെന്ന് അവര്‍ക്ക്(മാധ്യമങ്ങള്‍ക്ക്)അറിയില്ല. പ്രസക്തമായ ചോദ്യങ്ങള്‍ പോലും ചോദിക്കുന്നില്ല. വസ്തുതയും സത്യവും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അവര്‍ക്ക് റെക്കോര്‍ഡ് റേറ്റിംഗ് കിട്ടുന്നു. എന്നാല്‍, അമേരിക്കന്‍ ജനതക്ക് കിട്ടുന്നത് വ്യാജ വാര്‍ത്തയും- ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam