
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധം അതിന്റെ ഭയാനകമായ ഘട്ടത്തിലേക്ക് കടക്കുന്നു. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും തകർക്കുമെന്ന് അത്യന്തം രൂക്ഷമായ ഭാഷയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ അശ്ലീല പദങ്ങൾ കലർന്ന ഭാഷയിലാണ് ഇറാന് ട്രംപ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ നിലപാട്. "ചൊവ്വാഴ്ച ഇറാന്റെ പവർ പ്ലാന്റും പാലങ്ങളും തകർക്കുന്ന ദിനവുമായിരിക്കും! ആ നശിച്ച കടലിടുക്ക് തുറക്കൂ.. അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും - ജസ്റ്റ് വാച്ച്!" എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. അതേസമയം തന്നെ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഒരു കരാറിലെത്താൻ ചെറിയ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി. പക്ഷേ, കരാർ നടന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങൾ മുഴുവൻ തകർത്ത് അവ പിടിച്ചെടുക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട യുഎസ് എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെ അതിസാഹസികമായി യുഎസ് സൈന്യം രക്ഷപ്പെടുത്തി. ഇറാന്റെ ശത്രുതാപരമായ മേഖലയ്ക്കുള്ളിൽ കടന്നുകയറിയാണ് യുഎസ് സ്പെഷ്യൽ ഫോഴ്സ് ഈ ഓപ്പറേഷൻ നടത്തിയത്. പൈലറ്റിനെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ലോകത്തെ മൊത്തം എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോർമുസിലൂടെയാണ്. ഇറാൻ ഇത് തടഞ്ഞതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു. വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ലോകമെമ്പാടും പണപ്പെരുപ്പം വർദ്ധിക്കുമെന്ന ഭീതിയിലാണ് വികസിത രാജ്യങ്ങൾ.
യുദ്ധം മൂലം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കാൻ യുഎസ് തയ്യാറല്ല. യുഎസ് നിർദ്ദേശത്തിനായി കാത്തുനിൽക്കാതെ തന്നെ ഇസ്രായേൽ ഇറാന്റെ സിവിലിയൻ നിർമ്മാണങ്ങൾ ലക്ഷ്യം വെക്കുന്നുണ്ട്. ശനിയാഴ്ച ഇറാന്റെ പ്രധാന പെട്രോകെമിക്കൽ പ്ലാന്റിന് നേരെ ഇസ്രായേൽ ആക്രമണം നടത്തി. സ്ലൈമാനി അന്താരാഷ്ട്ര വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ഇറാൻ തൊടുത്ത മിസൈലുകൾ ഇസ്രായേലിലെ ഹൈഫയിലുള്ള ജനവാസ കേന്ദ്രത്തിൽ പതിച്ചു. 4 പേർക്ക് പരിക്കേറ്റു.
ട്രംപിന്റെ ഭീഷണി വെറും വിഡ്ഡിത്തമാണെന്നും പരാജയഭീതിയിൽ നിന്നുള്ളതാണെന്നും ഇറാന്റെ പ്രസിഡന്റ് ഓഫീസ് വക്താവ് മഹദി തബതബായി പരിഹസിച്ചു. ട്രംപിനായി 'നരകവാതിൽ' തുറക്കുമെന്നാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam