
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതിൽ പിഴവുകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യസ്ഥർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള കരാർ ഔദ്യോഗികമായി പൂർത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്ക - ഇറാൻ സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് കയ്യടിച്ച് ലോകം. ഇതുവരെയുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തി. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. ധാരണയിലെ പുറത്തു വന്ന വിശദാംശങ്ങൾ ഓരോന്നായി നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തിയെങ്കിലും ധാരണയ്‌ക്കുള്ള സാധ്യതയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ആശ്വാസമാണ്. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതും ശ്രദ്ധേയമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam