
ന്യൂയോർക്ക്: ഈ മാസം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിന്‍റെ പുതിയ സമയ ക്രമം പുറത്ത്. യു എൻ തന്നെയാണ് പുതുക്കിയ സമയക്രമം പുറത്തുവിട്ടത്. യു എൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സമയക്രമം. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കറാകും യു എന്നിൽ പ്രസംഗിക്കുക. ഇന്ത്യയുടെ പ്രസംഗം ഈ മാസം 27 ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേ കാലിനായിരിക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 23 ന് യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യുമെന്നും യു എൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന യു എൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ സെപ്റ്റംബർ 23 മുതൽ 29 വരെയാണ് ഉന്നതതല പൊതുചർച്ച നടക്കുന്നത്.
അതേസമയം ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞെന്ന പ്രസ്താവന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരുത്തിയതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുകാനുള്ള സാധ്യതയാണ് കാണുന്നത്. ഇന്ത്യയ്ക്കും യു എസിനും ഇടയിൽ സവിശേഷ ബന്ധം എന്ന് ട്രംപ് പറഞ്ഞതിനെ നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെയാണ് പ്രതീക്ഷകൾ വളരുന്നത്. അമേരിക്കയുമായുള്ള ആശയവിനിമയം നടക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിശദീകരച്ചു. ട്രംപ് ഇതേ നിലപാട് തുടർന്നാൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നടന്നേക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ‘മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. മോദി മഹാനായ നേതാവാണ്. മഹാനായ പ്രധാനമന്ത്രിയാണ്. ഇപ്പോൾ അദ്ദേഹം ചെയ്യുന്നതിനോട് യോജിപ്പില്ല. എന്നാൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ സവിശേഷ ബന്ധമുണ്ട്. ഇതൊക്കെ പരിഹരിക്കും.’ ആശങ്ക വേണ്ടെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍. ‘പ്രസിഡൻറ് ട്രംപുമായി പ്രധാനമന്ത്രിക്ക് നല്ല ബന്ധമാണുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ആശയവിനിമയമുണ്ട്. ഇപ്പോൾ ഇത്രയേ പറയാൻ കഴിയുകയുള്ളു’ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.
ഇന്ത്യയ്ക്ക് ഇരട്ട തീരുവ, യുക്രെയിൻ യുദ്ധം നടത്തുന്നത് മോദിയാണെന്ന വിമർശനം, ഇന്ത്യ ചൈന ബന്ധത്തിൽ പരിഹാസം. എല്ലാത്തിനും ശേഷമാണ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയുള്ള ആദ്യ പ്രസ്താവന നല്കുന്നത്. മോദി മഹാനായ പ്രധാനമന്ത്രിയാണ്. ഇന്ത്യയ്ക്കും യുഎസിനും ഇടയിലെ സവിശേഷ ബന്ധം തുടരും. റഷ്യയിൽ നിന്ന് അവർ ഇപ്പോൾ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ട്രംപിന്‍റെ ഈ പ്രസ്താവനയെക്കുറിച്ചുള്ള എജൻസി വാർത്ത പങ്കുവച്ചാണ് മോദി ഇക്കാര്യം സ്വാഗതം ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam