
വാഷിംഗ്ടൺ: അമേരിക്കൻ സൈനിക പരേഡിൽ പങ്കെടുക്കാൻ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ട് യുഎസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ, പാകിസ്താൻ കരസേനാ മേധാവി ജനറൽ ആസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന ഉച്ചഭക്ഷണത്തിന് ട്രംപ് മുനീറിനെ സ്വീകരിക്കുമെന്ന് വിവിധ ഏജൻസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പെഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിര്‍ത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസ് കാബിനറ്റ് റൂമിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുനീറിന്റെ യുഎസ് സന്ദർശനം പ്രധാനമായും ഉഭയകക്ഷി സൈനിക, തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമായും മുനീർ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, യു.എസ്. മിലിട്ടറി പരേഡിന് പാക് സൈനിക മേധാവിക്ക് ക്ഷണം ലഭിച്ചുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് നേരത്തെ തള്ളിയിരുന്നു. ഒരു വിദേശ സൈനിക നേതാക്കളെയും പരേഡിന് ക്ഷണിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. സംഭവം ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു യുഎസ് വിശദീകരണം. കൂടിക്കാഴ്ച പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് നടുവിലാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപ് ഇറാനോട് നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഇറാനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് നേരത്തെ പാകിസ്താന് വേണ്ടി ആസിം മുനീര്‍ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam