
വാഷിങ്ടൺ: ഗാസ മുനമ്പിൽ നിന്നുള്ള അഭയാർത്ഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ`ക്ലീൻ' ആകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
കഴിഞ്ഞ ദിവസം ജോർദൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ ഫോൺകോളിൽ ഇക്കാര്യം താൻ സംസാരിച്ചിരുന്നെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ച ട്രംപ് പാലസ്തീൻ അഭയാർത്ഥികളെ ഏറ്റെടുത്തതിന് ജോർദൻ രാജാവിനെ അഭിനന്ദിച്ചിരുന്നെന്നും ഇനിയും കൂടുതൽ ആൾക്കാരെ ഗാസ മുനമ്പിൽ നിന്ന് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പറഞ്ഞു.
read more: 'ട്രാൻസ്ജെൻഡർ ഭ്രാന്ത്', ട്രാൻസ് വിഭാഗങ്ങളിലുള്ള തടവുകാർക്കെതിരെ നടപടിയുമായി ഡൊണാൾഡ് ട്രംപ്
നൂറ്റാണ്ടുകളായി നിരവധി സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണ് ഗാസ. നിരവധി പേരാണ് മരിച്ചു വീഴുന്നത്. ആകെ തകർക്കപ്പെട്ടിരിക്കുന്ന ഇവിടെ ആളുകൾ ജീവിക്കുന്നത് സങ്കീർണമായ അവസ്ഥയിലാണ്. ഇവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അറബ് രാജ്യങ്ങളുമായി താൻ ചർച്ചകൾ നടത്തുമെന്നും കുടിയേറ്റക്കാർക്കായി വീടുകൾ നിർമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.