
അങ്കാറ: തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്താണ് നടുക്കുന്ന ഭീകരാക്രമണമുണ്ടായത്. സ്ഫോടനത്തിലും വെടിവെപ്പിലും 5 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. തുർക്കിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രി അലി യെർലികായ സ്ഥിരീകരിച്ചു. തലസ്ഥാനമായ അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്ന് അദ്ദേഹം വിവരിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങളും അദ്ദേഹം ആഭ്യന്തരമന്ത്രി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
'മാരകമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് രക്തസാക്ഷികളും പരിക്കേറ്റവരും ഉണ്ട്. മരിച്ചവരുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം നിലവിൽ വ്യക്തമായിട്ടില്ല. തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്'. - ആഭ്യന്തരമന്ത്രി അലി യെർലികായ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.
അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതും വ്യക്തമായിട്ടില്ല. കുർദിഷ് തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും ഇടതുപക്ഷ തീവ്രവാദികളുമെല്ലാം രാജ്യത്ത് മുമ്പ് ആക്രമണം നടത്തിയിട്ടുണ്ട്.
തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ടുസാസ് ) പ്രവേശന കവാടത്തിന് ചുറ്റും രണ്ടുപേർ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷിഫ്റ്റ് മാറുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. തുസാസ് കാമ്പസിൽ ഏകദേശം 15,000 പേരാണ് ജോലി ചെയ്യുന്നതെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam