നെതന്യാഹുവിനെ തടയണം, ഇസ്രയേലിനെതിരെ കടുപ്പിച്ച് തുർക്കി, ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്നും എർദോഗൻ

Published : Jun 13, 2025, 06:35 PM ISTUpdated : Jun 13, 2025, 06:36 PM IST
erdogan

Synopsis

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ രൂക്ഷമായി പ്രതികരിച്ചു

അങ്കാറ: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിമർശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇസ്രയേൽ - ഇറാൻ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങവെ തുർക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന് പുലർച്ചെയാണ് ഇറാനെതിരെ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയത്. ഇറാൻ വിപ്ലവസേനയുടെ തലവൻ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഇറാൻ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കി. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയിൽ ഇസ്രയേലി നഗരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്.

സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു. ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുകയും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഈ അറിയിപ്പിൽ എംബസി വിശദീകരിക്കുന്നു.

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ നിര്‍ണായക നീക്കങ്ങളുമായി അറബ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ഭാഷയിലാണ് ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണമെന്നുമാണ് അറബ് രാജ്യങ്ങളുടെ നിലപാട്. ഇറാൻ വിദേശകാര്യ മന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചു. ഖത്തറിലെ വിദേശകാര്യ സഹമന്ത്രി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. വൈകും മുൻപ് അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസില്‍ വിഷയത്തില്‍ ഇടപെടണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നുമാണ് അറബ് രാജ്യങ്ങളുടെ ആവശ്യം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ