
ഹാനൊയ്: യാഗി ചുഴലിക്കാറ്റിൽ വിയറ്റ്നാമിൽ 143 പേർ മരിച്ചു. 58 പേരെ കാണാനില്ല. 764 പേർക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 18,000 വീടുകൾ തകർന്നു. 21 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. രാജ്യത്തെ കാർഷിക മേഖലയെ അടിമുടി തകർത്തിരിക്കുകയാണ് യാഗി.
മണിക്കൂറിൽ 149 കിലോമീറ്ററിലേറെ വേഗതയിൽ ശനിയാഴ്ച രാവിലെയാണ് വടക്കൻ വിയറ്റ്നാമിൽ യാഗി കര തൊട്ടത്. പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെയാകെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നു. നിരവധി മരങ്ങൾ കടപുഴകി. റോഡുകളിൽ മുന്നോട്ട് പോകാനാവാതെ കുടുങ്ങിയ ബൈക്ക് യാത്രികരെ ഇരു വശത്തുമായി നിന്ന് കാറുകൾ സംരക്ഷിക്കുന്ന വീഡിയോകൾ ഇതിനോടകം വൈറലായിട്ടുണ്ട്.
അതിനിടെ ഫു തോ പ്രവിശ്യയിലെ ഫോംഗ് ചൌ പാലം തകർന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ട്രക്ക് അടക്കം നിരവധി വാഹനങ്ങൾ പാലത്തിനൊപ്പം കുതിച്ചൊഴുകുന്ന നദിയിലേക്ക് പതിച്ചു. പത്ത് കാറുകളും രണ്ട് സ്കൂട്ടറും ട്രക്കും അടക്കമുള്ള വാഹനങ്ങളാണ് റെഡ് റിവറിലേക്ക് പാലം തകർന്ന് പതിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. ഈ വർഷം ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റും യാഗി തന്നെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam