
ദാവോസ്: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന് തനിക്ക് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു സെലൻസ്കി. റഷ്യ- യുക്രൈൻ സമാധാന ചർച്ച എപ്പോൾ ആരംഭിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ട്വിറ്ററിൽ എത്തിയതോടെ മറുപടിയുമായി റഷ്യൻ നേതാക്കളും രംഗത്തെത്തി. റഷ്യയോ പുടിനോ നിലനിൽക്കാൻ സെലൻസ്കി ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അവരുടെ പ്രതികരണം.
"ഇന്ന്, ആരോട്, എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല. ചിലപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന റഷ്യയുടെ പ്രസിഡന്റ് യാഥാർത്ഥ്യമാണോ എന്ന് എനിക്ക് ഉറപ്പില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ, അദ്ദേഹം തീരുമാനങ്ങൾ എടുക്കുന്നുണ്ടോ, ആരാണ് അവിടെ തീരുമാനങ്ങൾ എടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യൂറോപ്യൻ നേതാക്കൾക്ക് ഒരു കാര്യം വാഗ്ദാനം ചെയ്തശേഷം. അടുത്ത ദിവസം അതിന് വിരുദ്ധമായി പൂർണ്ണമായ അധിനിവേശം ആരംഭിക്കുന്നതെങ്ങനെ എന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങൾ ആരുമായാണ് ഇടപെടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. "സമാധാന ചർച്ചകൾ" എന്ന് പറയുമ്പോൾ - ആരോടൊപ്പമാണെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല," സെലൻസ്കി പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സെലൻസ്കിക്ക് ശക്തമായ തിരിച്ചടി നൽകി. "റഷ്യയും പുടിനും ഉക്രെയ്നിനും സെലെൻസ്‌കിക്കും ഒരു വലിയ പ്രശ്‌നമാണെന്ന് വ്യക്തമാണ്. പൂർണ്ണമായും മാനസികമായി, മിസ്റ്റർ സെലെൻസ്‌കി റഷ്യയോ പുടിനോ ഇല്ലായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. റഷ്യ നിലനിൽക്കുന്നു, നിലനിൽക്കും, അതാണ് യുക്രെയ്ൻ പോലെയുള്ള ഒരു രാജ്യത്തിന് നല്ലത് എന്ന് എത്രയും വേഗം അദ്ദേഹം തിരിച്ചറിയും. ദിമിത്രി പെസ്കോവ് പ്രതികരിച്ചു. അടുത്ത ആഴ്ചകളിൽ പൊതു പരിപാടികളിൽ നിന്ന് പിന്മാറിയ പുടിനെ സെലൻസ്‌കി പരിഹസിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ഡിസംബറിൽ പുടിൻ തന്റെ വാർഷിക വാർത്താസമ്മേളനവും റദ്ദാക്കിയിരുന്നു.
Read Also: 'ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി',പ്രധാനമന്ത്രി പദം രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് ജസീന്ത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam