Russia Ukraine Crisis : റഷ്യയ്ക്കെതിരെ പോരാടാന്‍ ജയില്‍ പുള്ളികളെ തുറന്നുവിട്ട് യുക്രൈന്‍

By Web TeamFirst Published Feb 28, 2022, 6:36 PM IST
Highlights

വളരെ സങ്കീര്‍ണ്ണമായ വിഷയം ആണെങ്കിലും അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിക്കുന്നത്. 

കീവ്: അധിനിവേശം നടത്തുന്ന റഷ്യന്‍ (Russia) സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ (Ukraine) ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ളതുമായ കുറ്റവാളികളെ (Jail Convicts) റഷ്യയ്ക്കെതിരായ പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈന്‍ സര്‍ക്കാര്‍ നീക്കം.യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

വളരെ സങ്കീര്‍ണ്ണമായ വിഷയം ആണെങ്കിലും അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും. പ്രവര്‍ത്തിപരിചയം, ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒപ്പം ഇവര്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായ കേസും പരിഗണിക്കുമെന്ന് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിച്ചു. ഇത്തരം കാര്യങ്ങളുടെ പരിശോധന അതിവേഗത്തില്‍ നടത്താന്‍ സര്‍ക്കാര്‍ യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യുക്രൈന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേ സമയം അഞ്ചാം ദിവസവും യുക്രൈൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്നതിനിടെ (Ukraine Crisis), ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ സംഘം ബെലാറൂസിലെ (Belarus)  ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ (Russia)  പിന്മാറ്റവും വെടിനിർത്തലുമാകും പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി (Zelenskyy) അറിയിച്ചു. 

ഒരു വശത്തു സമാധാന ചർച്ച, മറു വശത്ത് ആക്രമണം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. യുക്രൈൻ നഗരമായ ചെർണിഹിവിൽ ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണത്തെ നടത്തി. വടക്കൻ നഗരമായ ചെർണിഹിവിൽ  റഷ്യ ബോംബിട്ടത്  ജനങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാർകീവിലും ഇന്നലെ  രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാർകീവും കീഴടങ്ങാതെ തന്നെ നിൽക്കുന്നു.  ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24  മണിക്കൂർ  യുക്രൈനെ സംബന്ധിച്ച് നിർണായകമെന്നും പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു. 

 റഷ്യന്‍ സൈന്യത്തിന് (Russia soldiers) കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ (Hanna Malyar). യുദ്ധം തുടങ്ങി ഇതുവരെ 4300 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്ടറുകളും തകര്‍ത്തെന്നും യുക്രൈന്‍ മന്ത്രി അവകാശപ്പെട്ടു.

റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.

അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക്  ഒപ്പം ചേർന്ന് യുക്രൈനെ ആക്രമിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ട്. കിഴക്കൻ പട്ടണമായ ബെർഡിയൻസ്ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളിൽ 350 യുക്രൈൻകാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകൾ ആക്രമിച്ചത് അടക്കം  റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈൻ പുറത്തുവിട്ടു.  

ഉപരോധങ്ങൾക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിർത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകൻ എന്ന പ്രതിച്ഛായ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ജനപ്രീതി കുത്തനെ ഉയർത്തി. 90 ശതമാനം യുക്രൈൻകാർ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുൻപ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലൻസ്കിയുടെ ജനപ്രീതി. 

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അഭയാർത്ഥി പ്രവാഹം രൂക്ഷമായി. നാല് ലക്ഷം പേർ ഇതിനകം എല്ലാം ഇട്ടെറിഞ്ഞു പ്രാണ രക്ഷാർത്ഥം അതിർത്തികളിൽ എത്തി. അഭയാർത്ഥികളോടു പരമാവധി മാനുഷികത കാട്ടുമെന്ന് റുമേനിയ , പോളണ്ട് , ഹംഗറി , സ്ലോവേക്യ , മൊൾഡോവ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

click me!