Ukraine Crisis : യുക്രൈൻ- റഷ്യ ചർച്ച ഉടൻ; യുക്രൈൻ സംഘം ബെലാറൂസിലെത്തി, റഷ്യൻ പിന്മാറ്റം പ്രധാന വിഷയം

By Web TeamFirst Published Feb 28, 2022, 2:40 PM IST
Highlights

(Ukraine Crisis) യുക്രൈൻ സംഘം ബെലാറൂസിലെ ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ പിന്മാറ്റവും വെടിനിർത്തലുമാകും  പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. 

കീവ്: അഞ്ചാം ദിവസവും യുക്രൈൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്നതിനിടെ (Ukraine Crisis), ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ സംഘം ബെലാറൂസിലെ (Belarus)  ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ (Russia)  പിന്മാറ്റവും വെടിനിർത്തലുമാകും പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി (Zelenskyy) അറിയിച്ചു. 

ഒരു വശത്തു സമാധാന ചർച്ച, മറു വശത്ത് ആക്രമണം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. യുക്രൈൻ നഗരമായ ചെർണിഹിവിൽ ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണത്തെ നടത്തി. വടക്കൻ നഗരമായ ചെർണിഹിവിൽ  റഷ്യ ബോംബിട്ടത്  ജനങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാർകീവിലും ഇന്നലെ  രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാർകീവും കീഴടങ്ങാതെ തന്നെ നിൽക്കുന്നു.  ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24  മണിക്കൂർ  യുക്രൈനെ സംബന്ധിച്ച് നിർണായകമെന്നും പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു. 

Read Also: രക്ഷാദൗത്യത്തിന് യുക്രൈൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാർ;യുക്രൈൻ വ്യോമ മേഖല നിയന്ത്രണത്തിലായെന്ന് റഷ്യ

അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക്  ഒപ്പം ചേർന്ന് യുക്രൈനെ ആക്രമിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ട്. കിഴക്കൻ പട്ടണമായ ബെർഡിയൻസ്ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളിൽ 350 യുക്രൈൻകാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകൾ ആക്രമിച്ചത് അടക്കം  റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈൻ പുറത്തുവിട്ടു.  

ഉപരോധങ്ങൾക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിർത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകൻ എന്ന പ്രതിച്ഛായ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ജനപ്രീതി കുത്തനെ ഉയർത്തി. 90 ശതമാനം യുക്രൈൻകാർ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുൻപ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലൻസ്കിയുടെ ജനപ്രീതി. 

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അഭയാർത്ഥി പ്രവാഹം രൂക്ഷമായി. നാല് ലക്ഷം പേർ ഇതിനകം എല്ലാം ഇട്ടെറിഞ്ഞു പ്രാണ രക്ഷാർത്ഥം അതിർത്തികളിൽ എത്തി. അഭയാർത്ഥികളോടു പരമാവധി മാനുഷികത കാട്ടുമെന്ന് റുമേനിയ , പോളണ്ട് , ഹംഗറി , സ്ലോവേക്യ , മൊൾഡോവ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണം, ഹൈക്കോടതിയിൽ രക്ഷിതാക്കളുടെ ഹർജി

click me!