
ന്യൂയോര്‍ക്ക്: ലെബനനിൽ ആക്രമണം തുടര്‍ന്നതോടെ പശ്ചിമേഷ്യൻ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ. ലെബനണിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഒറ്റ രാത്രി 254 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണം തുടരുന്നതിൽ ഇറാൻ ശക്തമായ എതിര്‍പ്പ് അറിയിച്ചു. ഇറാൻ വെടിനിർത്തൽ ധാരണയിൽ ലെബനൻ ഉൾപ്പെടില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹവും സമാന നിലപാടുമായി രംഗത്തെത്തി. അതേസമയം,ലെബനിൽ ഇസ്രയേലിന്‍റെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ആവശ്യപ്പെട്ടു. ലെബനനിലും വെടിനിർത്തൽ പ്രാബല്യത്തിൽ വരണമെന്നും വെടിനിർത്തൽ നിലനിൽക്കണമെങ്കിൽ ഇത് അനിവാര്യമെന്നും മക്രോൺ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 254 കൊല്ലപ്പെട്ടെന്നും 1155പേര്‍ക്ക് പരിക്കേറ്റെന്നും ലെബനൻ സിവിൽ ഡിഫെൻസ് അറിയിച്ചു.
അമേരിക്ക - ഇറാൻ വെടിനിർത്തലിനെ പ്രതിസന്ധിയിലാക്കിയാണ് ഇന്നലെ ലബനനിൽ ഇസ്രയേലിന്‍റെ കനത്ത ആക്രമണം തുടര്‍ന്നത്. വെടിനിർത്തൽ ഇറാനും പ്രഖ്യാപിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളിലും ഇന്നും ആക്രമണം തുടർന്നു. വെടിനിർത്തലിന്‍റെ ഭാഗമായി തുറക്കാൻ സമ്മതിച്ച ഹോർമൂസ് കടലിടുക്കിലെ ആശയക്കുഴപ്പവും പൂർണമായി തീർന്നിട്ടില്ല. സംഘർഷങ്ങൾക്ക് ശേഷം ഇന്നലെ ബഹ്റൈൻ വ്യോമപാതം തുറന്നു. ചർച്ചകൾക്കായി അമേരിക്കൻ - ഇറാൻ നേതാക്കൾ ഇന്ന് പാക്കിസ്ഥാനിലെത്തിയേക്കും. വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായതായി മധ്യസ്ഥ രാഷ്ട്രമായ പാക്കിസ്ഥാൻ തന്നെ സ്ഥിരീകരിച്ചു. വെടിനിർത്തൽ ധാരണയിൽ മേഖലയിലെ മറ്റാക്രമണങ്ങളും നിർത്തുമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ലബനനിൽ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇതോടെയാണ് വെടിനിർത്തൽ പ്രതിസന്ധിയിലാകുന്നത്. ഹോർമൂസിൽ കപ്പലുകൾ കടന്നു പോകുന്നതിൽ ഇന്നും പ്രതിസന്ധി നിലനിന്നു. ഖത്തറിലേക്ക് ഇന്ന് ഏഴു മിസലുകളും ഡ്രോണുകളും എത്തി. സൗദിയിൽ 9 ഡ്രോണുകൾ എത്തി. കുവൈത്തിലേക്ക് 42 ഡ്രോണുകളാണ് എത്തിയത്. നാലു മിസൈലുകളും. യു.എ.ഇയിലേക്ക് ഇന്ന് 17 മിസൈലുകളും 35 ഡ്രോണുകളും എത്തി. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാണ് അത് വെടിനിർത്തൽ കരാറിനെ പ്രതിസന്ധിയിലാക്കും. ഹോർമൂസ് തുറക്കുന്നത് നീളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam