
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘര്‍ഷ സാധ്യതയിൽ യുഎൻ ആശങ്കയറിയിച്ചു. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചു. നേരത്തെ തന്നെ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎൻ സെക്രട്ടറി ജനറൽ ചര്‍ച്ച നടത്തിയത്.
സംഘര്‍ഷം ഒഴിവാക്കണമെന്നും ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു. ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ-ാപക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നാണ് യുഎൻ ആവശ്യപ്പെടുന്നത്. എന്നാൽ യുഎൻ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.
ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രഖ്യാപിച്ചത്.
പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ ദില്ലിയിൽ മറ്റ് ചില നിർണായക കൂടിക്കാഴ്ചകളും നടന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam