
ന്യൂയോർക്ക്: ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും നിറം നൽകാൻ ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തുവിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക. മൃഗങ്ങളിൽ ക്യാൻസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മിഠായികളും ചെറികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസ വസ്തുവാണിത്.
ലിപ്സ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിൽ റെഡ് നമ്പർ 3 ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ അമേരിക്കയിൽ വിലക്കുണ്ടായിരുന്നു. എന്നാൽ ഭക്ഷ്യ വസ്തുക്കളിലെ ഉപയോഗം തടയാത്തതു മൂലം അത് തുടർന്നുവന്നു. ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഏതാനും സംഘടനകൾ ഇതിന്റെ ഉപയോഗം പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ക്യാൻസർ സാധ്യതയ്ക്ക് പുറമെ കുട്ടികളുടെ സ്വഭാവത്തെയും ഇത് ബാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ഭക്ഷ്യ ഉത്പന്ന നിർമാതാക്കൾക്ക് തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്ന് റെഡ് -3 ഒഴിവാക്കാൻ 2027 ജനുവരി 15 വരെ സമയം ലഭിക്കും, മരുന്നുകളും ആരോഗ്യ സപ്ലിമെന്റുകളും ഉണ്ടാക്കുന്ന കമ്പനികൾക്ക് സമയ പരിധിയിൽ ഒരു വർഷം കൂടി ഇളവും അനുവച്ചിട്ടുണ്ട്.
ഭക്ഷണത്തിൽ ചേർക്കുന്നതിന് 1907 മുതൽ അനുമതിയുള്ള ഈ രാസവസ്തു പെട്രോളിയത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 1980ലാണ് ഇതിന്റെ ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന തരത്തിലുള്ള പഠനങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. ആൺ എലികളിൽ വലിയ ഡോസിൽ ഈ രാസ വസ്തു വൽകിയ ശേഷം പരിശോധന നടത്തിയപ്പോൾ അവയിൽ ഉണ്ടായ ശാരീരിക മാറ്റങ്ങൾ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകർ പ്രധാനമായും എത്തിയത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ, ജപ്പാൻ, യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ ചില ഭക്ഷ്യ നിർമാതാക്കൾ സ്വന്തം നിലയ്ക്ക് അവ തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam