
ന്യൂയോർക്ക്: ലോകമെങ്ങുമുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശവുമായി യു എസ് ഭരണകൂടം. തീവ്രവാദ ആക്രമണങ്ങൾക്കും പ്രകടനങ്ങൾക്കും അക്രമത്തിനും സാധ്യതയുണ്ടെന്നാണ് സ്വന്തം പൗരന്മാർക്ക് അമേരിക്ക നൽകിയിരിക്കുന്ന ജാഗ്രത നിർദ്ദേശം. ലോകമെങ്ങും അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും യു എസ് ഭരണകൂടം അറിയിച്ചു. ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ വിവിധ രാജ്യങ്ങളിൽ ഉള്ള യു എസ് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രയേൽ - ഹമാസ് യുദ്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചമാക്കുകയാണെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. ഗാസയിൽ 500 പേർ മരിച്ചത് ഭീകരരുടെ റോക്കറ്റ് പതിച്ചാണെന്നും ജോ ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. ഭീകരസംഘങ്ങൾക്ക് ഇസ്രയേലിനെ വീഴ്ത്താനാകില്ല. ഇസ്രയേൽ ജൂതരുടെ സുരക്ഷിത ഇടമായി തുടരണം. അതിനായി എല്ലാ ശക്തിയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുവെന്നും ബൈഡൻ പറഞ്ഞിരുന്നു. ഗാസക്കും വെസ്റ്റ് ബാങ്കിനും 100 മില്യന്റെ സഹായം നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹമാസ് ആക്രമണത്തിന് പിന്നാലെ അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ എത്തിയിരുന്നു. പശ്ചിമേഷ്യ സംഘർഷഭരിതമായി നിൽക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാൻ പറന്നെത്തിയ ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്നാണ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡൻ കണ്ടിരുന്നു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്റിനേയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുകയാണുണ്ടായത്.
'ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല, സാധാരണക്കാരെ മനുഷ്യകവചമാക്കുന്നു'; ജോ ബൈഡൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam