
ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ മൊറോക്കോയ്‌ക്കെതിരെ ഫ്രാൻസ് വിജയം നേടിയതിന് പിന്നാലെ സെൻട്രൽ ലണ്ടനിൽ വൻ സംഘർഷം. ആരാധകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഓഫീസർക്ക് പരിക്കേൽക്കുകയും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലണ്ടനിലെ പ്രശസ്തമായ എഡ്ജ്‌വെയർ റോഡിലാണ് സംഭവം.
മത്സരം അവസാനിച്ചയുടൻ വലിയൊരു ജനക്കൂട്ടം എഡ്ജ്‌വെയർ റോഡിലേക്ക് ഇരച്ചുകയറുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തു. റോഡ് ഉപരോധിച്ചവരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് ആളുകൾ പോലീസിന് നേരെ കുപ്പികളും മറ്റ് വസ്തുക്കളും എറിയാൻ തുടങ്ങി. പ്രദേശത്ത് വലിയ തോതിൽ പടക്കങ്ങളും ഫ്ലെയറുകളും കത്തിച്ചുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഈ അക്രമങ്ങൾക്കിടയിലാണ് ഒരു പോലീസ് ഓഫീസർക്ക് പരിക്കേറ്റത്. പരിക്കേറ്റ ഓഫീസറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് അക്രമാസക്തമായി പെരുമാറിയ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
This is the moment football fans in London descended on Edgware Road after France beat Morocco in the World Cup.
Footage on social media showed objects being thrown at Met police officers while one police officer is believed to have been knocked unconscious. pic.twitter.com/b9iljXYI9k— Standard News (@standardnews) July 10, 2026
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ റോഡിൽ കുപ്പിച്ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതായും കാണാം. ഹെൽമെറ്റും പ്രതിരോധ ഷീൽഡുകളും ധരിച്ച പൊലീസുകാർ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഘർഷത്തിനിടയിലും ചിലർ വാഹനങ്ങൾക്ക് മുകളിൽ കയറി മൊറോക്കൻ പതാകകൾ വീശുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇവിടെ വലിയ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam