
ക്വറ്റ: പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് തുറന്ന കത്തുമായി ബലൂച് നേതാവ്. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനു'മായി ഇന്ത്യ കൂടുതൽ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് മിർ യാർ ബലൂച് ആണ് കത്തയച്ചത്. പുതുവത്സരദിനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സി’ലൂടെയാണ് ബലൂച് നേതാവ് ഇന്ത്യയുടെ പിന്തുണ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് പങ്കുവെച്ചത്. വരും മാസങ്ങളിൽ ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും ഇത് ഇന്ത്യക്കും ഗുരുതരമായ ഭീഷണിയാണെന്നും കത്തിൽ പറയുന്നു. എസ്. ജയ്‌ശങ്കറിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരതയ്ക്കെതിരെയുള്ള മോദി സർക്കാരിന്റെ സുരക്ഷാ നിലപാടുകളെ കത്തിൽ പ്രശംസിക്കുന്നുണ്ട്. 2025 ഏപ്രിലിലെ പഹൽഗാം കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഭീകരവാദത്തിനെതിരായ ആക്രമണത്തെയും മിർ യാർ പ്രശംസിച്ചു. ഹിംഗോൾ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന നാനി മന്ദിർ എന്നും അറിയപ്പെടുന്ന ഹിംഗ്‌ലജ് മാതാ ക്ഷേത്രം ചൂണ്ടിക്കാട്ടി ഇന്ത്യയും ബലൂചിസ്ഥാനും തമ്മിൽ ആഴത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് മിർ യാർ ബലൂച് കത്തിൽ പറയുന്നു.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വളരെ ഗുരുതരവും ആസന്നവുമായ അപകടം എന്നാണ് മിർ യാർ വിശേഷിപ്പിക്കുന്നത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) 'അവസാന ഘട്ടങ്ങളിലേക്ക്' പ്രവേശിച്ചുവെന്നും പ്രാദേശിക പ്രതിരോധം ഇല്ലാതായാൽ ചൈനക്ക് ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിക്കാനാകുമെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam