
ദില്ലി: നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും. ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന ജസ്റ്റിൻ ട്രൂഡോയുടെ വാദം കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളി. കോൺസുലേറ്റുകളിലെ പ്രവർത്തനം കുറക്കാൻ ഇന്ത്യ ആവശ്യപ്പെട്ടില്ലെന്നും നിജ്ജറുടെ കൊലപാതകത്തിൽ കാനഡ തെളിവു നൽകിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കാഡന കഴിഞ്ഞ ദിവസം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറയ്ക്കണമെന്ന് ഇന്ത്യ നിർബന്ധിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം ഗണ്യമായി കുറയ്ക്കണമെന്നഇന്ത്യൻ സർക്കാരിന്റെ ആവശ്യത്തിന് പിന്നാലെ കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയിൽ നിന്ന് പോയതിൽ ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
കനേഡിയൻ പൗരനും സിഖ് വിഘടനവാദി നേതാവുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെ തുടർന്നാണ് നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുത്തത്. കാനഡയുടെ ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും കൊലപാതക അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കാൻ ഇന്ത്യയോട് അഭ്യർഥിച്ചെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
Read More... 'ദേവഗൗഡയിൽ' പ്രതിസന്ധിയിലായി ജെഡിഎസ്, ആഭ്യന്തര കലഹം; ബിജെപി വിരുദ്ധ നേതാക്കളെ സംഘടിപ്പിക്കാൻ നീക്കം
നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചതിന് പിന്നാലെ, കാനഡയിലേക്കുള്ള വിസ അപേക്ഷകളിൽ നടപടികൾ പ്രതിസന്ധിയിലായി. മൂന്നു കോൺസുലേറ്റുകളിലെ വിസ സർവീസ് നിര്‍ത്തിവെച്ചതായി കാനഡ അറിയിച്ചു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോൺസുലേറ്റുകളിലെ വിസ സർവീസുകൾ നിര്‍ത്തിവയ്ക്കാനാണ് കാനഡ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാൽ കാനഡ ഇന്ത്യയിൽ നിന്നുള്ള വിസ അപേക്ഷകൾ പരിഗണിക്കുന്നത് തുടർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam