
വാഷിങ്ടണ്‍: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക നീക്കവുമായി അമേരിക്ക. കൊവിഡ് വാക്‌സീനുകളുടെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ലോകം മഹാമാരിയില്‍ ബുദ്ധിമുട്ടുമ്പോള്‍ വാക്‌സീന്‍ കമ്പനികള്‍ കോടിക്കണക്കിന് സമ്പാദ്യമുണ്ടാക്കുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കാന്‍ തീരുമാനവുമായി അമേരിക്ക രംഗത്തെത്തിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്‌സീന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സീനുകള്‍ക്ക് പേറ്റന്റ് വേണ്ടെന്ന നിര്‍ദേശം ലോക വ്യാപാര സംഘടനയില്‍ ഉന്നയിക്കുമെന്ന് ജോ ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.
പേറ്റന്റ് ഒഴിവാക്കിയാല്‍ കമ്പനികളുടെ വാക്‌സീന്‍ കുത്തക ഇല്ലാതാകും. വാക്‌സീന്‍ സാങ്കേതികവിദ്യയുടെ ഉടമസ്ഥത കമ്പനികള്‍ക്ക് ഇല്ലാതാകുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പേറ്റന്റ് ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശത്തില്‍ എതിര്‍പ്പുമായി വാക്‌സീന്‍ കമ്പനികള്‍ രംഗത്തെത്തി. വാര്‍ത്ത പുറത്തുവനാണത്തോടെ ഫൈസര്‍ അടക്കമുള്ള വാക്‌സീന്‍ കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.
ബൈഡന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ലോകാരോഗ്യ സംഘടന പുകഴ്ത്തി. വാക്‌സീന്‍ നിര്‍മാതാക്കളായ ഫൈസര്‍, മൊഡേണ എന്നിവരുടെ എതിര്‍പ്പ് തള്ളിയാണ് അമേരിക്ക ചരിത്രപരമായ തീരുമാനമെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam