ന്യൂയോർക്ക്: അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് ഇത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് ബാങ്കിനെ തകർത്തത്.
സിലിക്കൺ വാലി ബാങ്കിന്റെ ഉടമകളായ എസ്‍ വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ്, ബുധനാഴ്ച 175 കോടി ഡോളറിന്‍റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപന പ്രഖ്യാപിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നായിരുന്നു എസ് വി ബി ഗ്രൂപ്പിന്‍റെ വിശദീകരണം. എന്നാൽ ബാങ്കിന്‍റെ ഓഹരിമൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്. സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ്‍ വി ബി ബാങ്കിന്‍റെ ഇടപാടുകാരിൽ ഏറെയും. ഇവർ ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. അതേസമയം ബാങ്ക് തകർന്നതോടെ നിക്ഷേപകരെല്ലാം ആശങ്കയിലാണെന്നാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിലിക്കൺ വാലി ബാങ്ക് തകർച്ച അമേരിക്കയിലെ മറ്റ് പ്രമുഖ ബാങ്കുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള മറ്റ് പ്രമുഖ ബാങ്കുകളുടെ ഓഹരി വിപണിയെയും സിലിക്കൺ വാലി ബാങ്ക് തകർച്ച ബാധിച്ചു. ഇവരുടെ ഓഹരി മൂല്യം അഞ്ച് ശതമാനത്തോളം ഇടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ബാങ്കിംഗ് രംഗത്തെ വലിയ പ്രതിസന്ധിയായി മാറില്ലെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തലുകൾ. തത്കാലം പ്രമുഖ ബാങ്കുകളുടെ ഓഹരി മൂല്യം ഇടിഞ്ഞെങ്കിലും അത് സിലിക്കൺ വാലി ബാങ്ക് തകർച്ചയുടെ താൽക്കാലിക പ്രതിഫലനമായി കണ്ടാൽ മതിയെന്നാണാണ് വിദഗ്ദർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam