
ദില്ലി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനും സംഘടനക്ക് നിരോധനം ഏര്‍പ്പെടുത്താനുമുള്ള "സാങ്കേതിക തടസ്സങ്ങള്‍" നീക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങള്‍ ചൈനക്ക് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഎന്‍ രക്ഷാസമിതിയില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. മസൂദ് അസ്ഹറിനും സംഘടനക്കുമെതിരെ നടപടിയെടുക്കാനുള്ള തീരുമാനം രക്ഷാ സമിതിയില്‍ ചൈന തടഞ്ഞുവെച്ചിരിക്കുകയാണ്.
ചൈനയുടെ ഭാഗത്ത്നിന്ന് നടപടി വേഗത്തിലാക്കുള്ള നീക്കം തുടരുകയാണെന്ന് യൂറോപ്യന്‍ നയതന്ത്ര വിദഗ്ധര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 23വരെ ചൈന സമയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈന തടസ്സം ഉന്നയിക്കുകയാണെങ്കില്‍ ഇതര മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം മസൂദ് അസ്ഹറിനെ വിലക്കാനും സ്വത്തുക്കള്‍ മരവിപ്പിക്കാനും അനുകൂലമായ തീരുമാനമെടുക്കുമെന്ന സൂചന ചൈന ഇതുവരെ നല്‍കിയിട്ടില്ല. മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നത് ഏറെക്കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു.
സുരക്ഷ കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിര്‍പ്പുന്നയിച്ചതിനാല്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. നാല് തവണയാണ് ചൈന മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് തടഞ്ഞത്. എന്നാല്‍, ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണത്തിന് ശേഷം മസൂദ് അസ്ഹറിനെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചൈനക്ക് മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തി.
ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം മോശം കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍.
ഏപ്രില്‍ അവസാന ആഴ്ചയില്‍ യുഎന്‍ രക്ഷാകൗണ്‍സിലില്‍ കരട് പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. പ്രമേയം വോട്ടിനിട്ടാല്‍ ചൈന വിട്ടുനില്‍ക്കുമെന്നാണ് ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ നടത്തി ചൈനയെ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നും സുരക്ഷാകൗണ്‍സിലില്‍ അഭിപ്രായമുണ്ട്.
ഇന്ത്യയുമായി ഇക്കാര്യത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കണമെന്നാണ് ചൈനയുടെ വാദം. ഇന്ത്യയുടെ ആശങ്കകള്‍ ഗൗരവത്തോടെ കാണുന്നുണ്ടെന്നും പരിഹാരത്തിനായി ഇന്ത്യയുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും ചൈനീസ് അംബാസഡര്‍ ലുവോ ഴവോഹ്യു ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam