ഇറാൻ വിദേശകാര്യമന്ത്രിക്ക് യുഎൻ സമിതിയിൽ പങ്കെടുക്കാൻ വിസ നിഷേധിച്ച് അമേരിക്ക

By Web TeamFirst Published Jan 7, 2020, 12:32 PM IST
Highlights

ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം ആസന്നമായെന്ന നിലയിൽ പോർവിളി നടത്തുന്ന സമയത്താണ് സമാധാനശ്രമങ്ങൾ നടക്കുമെന്ന് കരുതപ്പെടുന്ന യുഎൻ രക്ഷാസമിതിയിലേക്ക് എത്തുന്ന ഇറാൻ വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്.

വാഷിംഗ്ടൺ: ന്യൂയോർക്കിൽ നടക്കുന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. ഇറാൻ മേജർ ജനറലും ശക്തരായ സൈനിക നേതാക്കളിൽ ഒരാളുമായി കാസിം സൊലേമാനിയുടെ വധത്തിൽ ഇറാൻ യുഎൻ സമിതിയിൽ വിമർശനമുന്നയിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കം. ഇത്, 1947-ൽ ലോകരാജ്യങ്ങൾ ഒപ്പുവച്ച യുഎൻ കരാറിന്‍റെ ലംഘനമാണ് ഇതെന്ന് കരുതപ്പെടുന്നുവെങ്കിലും ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് വിസ അനുവദിക്കാനാകില്ലെന്നാണ് അമേരിക്കയുടെ ന്യായീകരണം.

ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം ആസന്നമായെന്ന നിലയിൽ പോർവിളി നടത്തുന്ന സമയത്താണ് സമാധാനശ്രമങ്ങൾ നടക്കുമെന്ന് കരുതപ്പെടുന്ന യുഎൻ രക്ഷാസമിതിയിലേക്ക് എത്തുന്ന ഇറാൻ വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്.

1947-ൽ ലോകരാജ്യങ്ങൾ തമ്മിലുള്ള യുഎൻ കരാറനുസരിച്ച്, ഒരു യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ഒരു രാജ്യത്തിന്‍റെ പ്രതിനിധിക്കും, സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം വിസ നിഷേധിക്കരുത്. അവരുടെ പ്രവേശനം നിഷേധിക്കരുത്. എന്നാൽ, അമേരിക്കയുടെ ''സുരക്ഷാ, തീവ്രവാദ, വിദേശകാര്യനയം'' കണക്കിലെടുത്ത് ഇറാൻ വിദേശകാര്യമന്ത്രിക്ക് വിസ നൽകാനാകില്ലെന്നാണ് അമേരിക്ക പറയുന്നത്.

Read more at: 'ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ല', പ്രകോപിപ്പിച്ച് ട്രംപ്, തലയ്ക്ക് വിലയിട്ട് ഇറാൻ

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റാകട്ടെ, ഇതേക്കുറിച്ച് ഇതുവരെ പ്രതികരണം നടത്താൻ തയ്യാറായിട്ടില്ല. ഇറാൻ വിദേശകാര്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കുന്നതിങ്ങനെ: ''വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിച്ചെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ മാത്രമാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. വിദേശകാര്യമന്ത്രി സരിഫിന്‍റെ വിസയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ഔദ്യോഗിക വിവരങ്ങളും ഞങ്ങൾക്ക് അമേരിക്ക നൽകിയിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ ഭാഗത്ത് നിന്നും ഇതുവരെ ഞങ്ങൾക്ക് സന്ദേശങ്ങളൊന്നും കിട്ടിയിട്ടില്ല''.

ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റെഫാൻ ദുജാറികും ഇതേക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിക്കുകയാണ്. 

യുഎൻ സുരക്ഷാ കൗൺസിൽ യോഗം ന്യൂയോർക്കിൽ വച്ച് നടക്കുമെന്ന് നേരത്തേ തീരുമാനിക്കപ്പെട്ടതായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് മുമ്പേ തന്നെ തീരുമാനിക്കപ്പെട്ട യോഗത്തിൽ യുഎൻ ചാർട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചയാകാനിരുന്നത്. ഇത്തരമൊരു ആഗോളവേദിയിൽ ഇറാന്‍റെ വിദേശകാര്യമന്ത്രിയെത്തുമ്പോൾ, തീർച്ചയായും ഇറാന്‍റെ ഉന്നതനേതാക്കളിൽ ഒരാളെ അധികാരപരിധി ലംഘിച്ച് വധിച്ചതിനെതിരായ രൂക്ഷമായ വിമർശനമുയരുമെന്നുറപ്പ്. അത്തരം വാക്കുകൾക്ക് ആഗോള ശ്രദ്ധയും ലഭിക്കും. ഇതിന് തടയിടാനാണ് അമേരിക്കയുടെ നീക്കം.

''ഒരു രാജ്യം സ്പോൺസർ ചെയ്ത തീവ്രവാദമാണിത്. ക്രിമിനൽ നടപടി. അന്താരാഷ്ട്ര നിയമങ്ങളുടെ കണ്ണുമടച്ചുള്ള ലംഘനം. യുഎൻ ചാർട്ടറിന്‍റെ ലംഘനം'', എന്നാണ് ഇറാന്‍റെ യുഎൻ പ്രതിനിധി മജീത് തഖ്ത് റവാഞ്ചി മേജർ ജനറൽ കാസിം സൊലേമാനിയുടെ വധത്തെക്കുറിച്ച് പ്രതികരിച്ചത്.

ജാവേദ് സരിഫ് നേരത്തേ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ലോക നേതാക്കളുടെ യുഎൻ യോഗത്തിൽ പങ്കെടുത്തിരുന്നതാണ്. അന്ന് അമേരിക്ക ഇറാനെതിരെ കനത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്ന കാലമാണത്. ഏപ്രിലിലും ജൂലൈയിലും നടന്ന യുഎൻ യോഗങ്ങളിൽ ഇറാൻ പ്രതിനിധി സംഘത്തിൽ ഉണ്ടാകേണ്ട ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, വിദേശകാര്യമന്ത്രിയടക്കം വളരെ ചുരുക്കം ആളുകളുള്ള പ്രതിനിധി സംഘമാണ് കഴിഞ്ഞ മൂന്ന് യുഎൻ യോഗങ്ങൾക്കും ഇറാനിൽ നിന്ന് എത്തിയത്. എന്നാലിത്തവണ അമേരിക്ക വിദേശകാര്യമന്ത്രിക്ക് തന്നെ വിസ നിഷേധിക്കുകയാണ്.

Read more at: വിങ്ങിപ്പൊട്ടി ഖമനേയി, ടെഹ്റാനിൽ സൊലേമാനിക്ക് വിട നൽകാൻ തെരുവിൽ ലക്ഷങ്ങൾ

ഇന്നാണ് മേജർ ജനറൽ കാസിം സൊലേമാനിയുടെ സംസ്കാരച്ചടങ്ങുകൾ. ജനലക്ഷങ്ങളാണ് ടെഹ്‍റാൻ തെരുവിൽ സൊലേമാനിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്. വീരോചിതമായ യാത്രയയപ്പ് തന്നെ സൊലേമാനിക്ക് നൽകാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്. 

click me!