
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പ്രതിരോധ രംഗത്ത് നിർണ്ണായക നീക്കവുമായി അമേരിക്ക. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി അത്യാധുനിക 'ആളില്ലാ ഡ്രോൺ ബോട്ടുകൾ' യുഎസ് സൈന്യം വിന്യസിച്ചു. സജീവ യുദ്ധസാഹചര്യത്തിൽ ഈ സാങ്കേതികവിദ്യ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇറാനെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം.
'ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്' (GARC) എന്ന് വിളിക്കപ്പെടുന്ന ഈ ബോട്ടുകൾ സ്ഫോടകവസ്തുക്കൾ വഹിക്കാനും ശത്രുലക്ഷ്യങ്ങളെ ആക്രമിച്ച് തകർക്കാനും ശേഷിയുള്ളവയാണ്. മേരിലാൻഡ് ആസ്ഥാനമായുള്ള 'ബ്ലാക്ക് സീ' എന്ന കമ്പനിയാണ് അഞ്ച് മീറ്റർ മാത്രം നീളമുള്ള ഈ അതിവേഗ ബോട്ടുകൾ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2,200 നോട്ടിക്കൽ മൈലിലധികം ദൂരം ഈ ഡ്രോൺ ബോട്ടുകൾ കടലിൽ പട്രോളിംഗ് നടത്തി. മേഖലയിലെ സുരക്ഷാ ഭീഷണികൾ തത്സമയം നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് യുഎസ് നാവികസേന വിലയിരുത്തുന്നു. റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോൺ ബോട്ടുകൾ വലിയ പ്രഹരശേഷി തെളിയിച്ചതിന് പിന്നാലെയാണ് അമേരിക്കയും ഇവ ഉപയോഗിക്കുന്നത്. പേർഷ്യൻ ഗൾഫിലൂടെയും ഹോർമുസ് കടലിടുക്ക് വഴിയും കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ തടയുകയാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യം. ഡ്രോൺ ബോട്ടുകളുടെ വിന്യാസത്തോടെ കടൽ യുദ്ധത്തിന്റെ രീതിശാസ്ത്രം തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam