
വാഷിംങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുമ്പോഴും വിട്ടുകൊടുക്കാതെ എതിര്‍സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. നാലാം ദിനവും വോട്ടെണ്ണല്‍ തുടരവെ, നിര്‍ണായകമായ അഞ്ചു സംസ്ഥാനങ്ങളില്‍ ഇപ്പോഴും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് തുടരുകയാണ്. വിജയം ഏറെക്കുറെ ഉറപ്പാക്കിയ ജോ ബൈഡനോട് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി.
നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതെസമയം ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.
അലാസ്‌കയും നോര്‍ത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിനായി ലോകം ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ഫിലാഡല്‍ഫിയയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. റിപബ്ലിക്കന്‍ പാളയത്തില്‍ തന്നെ ട്രംപിനെതിരെയുള്ള അതൃപ്തി പ്രകടിപ്പിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 264 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന്‍ കേവല ഭൂരിപക്ഷമായ 270 വോട്ടുകള്‍ക്ക് തൊട്ടടുത്താണ്. വാര്‍ത്താ ഏജന്‍സിയായ എപി, പ്രമുഖ മാധ്യമമായ ദ ഗാര്‍ഡിയന്‍ എന്നിവ ബൈഡന് 264 വോട്ടുകള്‍ ലഭിച്ചെന്ന് പറയുമ്പോള്‍ ചില മാധ്യമങ്ങള്‍ 253 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോണള്‍ഡ് ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam