പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

Published : Jul 18, 2026, 08:15 AM IST
Donald Trump

Synopsis

അമേരിക്ക ഒരേസമയം മൂന്ന് വ്യത്യസ്ത പ്രകൃതിക്ഷോഭങ്ങളെ അഭിമുഖീകരിക്കുകയാണ്: കിഴക്കൻ മേഖലകളിൽ കാനഡയിൽ നിന്നുള്ള പുകമഞ്ഞ്, തെക്കൻ സംസ്ഥാനങ്ങളിൽ പ്രളയം, പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ. ഈ കൂട്ട ദുരന്തങ്ങൾ ജനജീവിതം സ്തംഭിപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകളെ വീടുകളിൽ ഒതുങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു

വാഷിങ്ടൺ ഡിസി: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ, അമേരിക്കയിൽ ഒരേസമയം മൂന്ന് വ്യത്യസ്ത കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കടുത്ത പുകമഞ്ഞും, തെക്കൻ സംസ്ഥാനങ്ങളിൽ പ്രളയവും, പടിഞ്ഞാറൻ മേഖലകളിൽ അതിവേഗം പടരുന്ന കാട്ടുതീയുമാണ് ഒരേസമയം ജനങ്ങളെ വലയ്ക്കുന്നത്. വായു മലിനീകരണവും പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് ലക്ഷക്കണക്കിന് ആളുകളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ അധികൃതർ നിർദ്ദേശം നൽകി.

കാനഡയിലെ കാട്ടുതീയെത്തുടർന്നുണ്ടായ കനത്ത പുക ഗ്രേറ്റ് ലേക്സ് മുതൽ വാഷിംഗ്ടൺ ഡി.സി വരെയുള്ള കിഴക്കൻ യു.എസ് മേഖലകളെ പൂർണ്ണമായി മൂടിയിരിക്കുകയാണ്. ചിക്കാഗോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വായുനിലവാരം അതീവ അപകടകരമായ രീതിയിലാണ് താഴ്ന്നിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ലേക്ക് മിഷിഗൺ തീരത്തെ പാർക്കുകളും ബീച്ചുകളും അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടി.

മറുഭാഗത്ത്, ടെക്സസിലെ ഹിൽ കൺട്രി മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് വൻ പ്രളയമാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ 27 ഇഞ്ചിലധികം മഴയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഇതിനകം രണ്ടുപേർ മരണപ്പെടുകയും, പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഇതിനുപുറമേ, യു.എസിന്റെ പടിഞ്ഞാറൻ മേഖലയായ പസഫിക് നോർത്ത് വെസ്റ്റിൽ ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് പുതിയ കാട്ടുതീ പടർന്നുപിടിച്ചു. നിലവിൽ അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലായി 68 വലിയ കാട്ടുതീകളാണ് ആളിപ്പടരുന്നത്. പതിനേഴായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളും ഹെലികോപ്റ്ററുകളും സൈന്യവും തീ അണയ്ക്കാനുള്ള കഠിനശ്രമത്തിലാണ്. ഈ വർഷം ഇതുവരെ 3.72 മില്യൺ ഏക്കർ ഭൂമിയാണ് യു.എസിൽ കാട്ടുതീയിൽ കത്തിയമർന്നത്.

ഭൂമിയിലെ താപനില വർദ്ധിക്കുന്നതിനനുസരിച്ച് അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം സംഭരിക്കാൻ കഴിയുമെന്നും, ഇത് ഒരേസമയം കടുത്ത വരൾച്ചയ്ക്കും പ്രളയത്തിനും കാരണമാകുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യൻ പ്രകൃതിയിൽ വരുത്തുന്ന വ്യതിയാനങ്ങളാണ് ഇത്തരം 'കൂട്ട ദുരന്തങ്ങൾക്ക്' വഴിവെയ്ക്കുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
1.5 ലക്ഷം ഇന്ത്യക്കാർക്ക് എട്ടിന്‍റെ പണിയുമായി ട്രംപ്; ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി, കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്