യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി.

ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തു വിട്ടു.

യുഎസ് ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി. ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നടപടികൾക്ക് പിന്നാലെ ഇറാനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും അമേരിക്ക ആക്രമണം വ്യാപിപ്പിച്ചിരുന്നു. തുടർച്ചയായ ആറാം രാത്രിയിലും യുഎസ് സൈന്യം ഇറാനിൽ നടത്തിയ വന്‍ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഗൾഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. സിറിയയിലെ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. കൂടാതെ ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.