
ടെഹ്റാൻ: പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) ഖത്തറിലെ ദോഹയിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നേക്കുമെന്നാണ് വിവരം. വെടിനിർത്തലിന് പിന്നാലെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത സൈനിക സംഘർഷങ്ങൾക്കൊടുവിലാണ് പുതിയ നയതന്ത്ര നീക്കം. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ കപ്പലാക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ സിരിക്, ഖഷം ദ്വീപുകളിലെ പത്ത് കേന്ദ്രങ്ങളിൽ അമേരിക്ക മിസൈൽ വർഷിച്ചിരുന്നു. ഇതിന് മറുപടിയായി ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽപ്പട താവളത്തിലും കുവൈത്തിലെ അലി അൽ സലിം വ്യോമതാവളത്തിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ട് ദിവസമായി നടന്ന സംഘർഷത്തിൽ എട്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ താത്കാലിക പരിഹാരത്തിന് വഴിതുറക്കുമ്പോഴും ലെബനനിലെ സാഹചര്യം ഇപ്പോഴും പുകയുകയാണ്. ഇസ്രയേൽ ലെബനനിൽ വീണ്ടും ആക്രമണം തുടരുന്നതിനൊപ്പം ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലെബനൻ പട്ടാളവും സർക്കാരും നേരിട്ടിറങ്ങുന്നത് രാജ്യത്തെ മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന കടുത്ത മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ കൂടുതൽ ആക്രമണങ്ങളിലേക്ക് പോകാതെ, സംഘർഷം ബാധിക്കാത്ത ഗൾഫ് രാജ്യങ്ങളിലേക്ക് അടുത്ത ആഴ്ചയോടെ വിമാന സർവ്വീസുകളും ചരക്കുനീക്കവും പുനരാരംഭിക്കാനാണ് ഇറാന്റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam