
ഫ്‌ളോറിഡ: "ഇതാണ് പണയം വയ്‌ക്കാന്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. വലിയ ഉപയോഗം ഒന്നുമില്ല, ഏഴരമാസം പ്രായമുണ്ട്. എത്ര രൂപ കിട്ടും?" ഫ്‌ളോറിഡയിലെ ഗള്‍ഫ് കോസ്‌റ്റിലുള്ള ഒരു കടയില്‍ കുഞ്ഞുമായെത്തിയ യുവാവിന് അറിയേണ്ടത് അവനെ പണയം വച്ചാല്‍ എത്ര രൂപ കിട്ടുമെന്നായിരുന്നു. കുഞ്ഞിനെ കൗണ്ടറില്‍ കിടത്തിയശേഷമായിരുന്നു അന്വേഷണം.
യുവാവിന്റെ പെരുമാറ്റം കണ്ട് ഉടന്‍തന്നെ കടയുടമ പൊലീസിനെ വിളിച്ചു. യുവാവിനെ തെരഞ്ഞുപിടിച്ച് പൊലീസ് ചോദ്യം ചെയ്‌തപ്പോള്‍ അയാള്‍് പറഞ്ഞത് താന്‍ വെറുതെ തമാശയ്‌ക്ക് ചെയ്‌തതാണ് അതൊക്കെ എന്നാണ്. പക്ഷേ, കടയുടമ ഉറപ്പിച്ച് പറയുന്നു യുവാവിന്റെ രീതിയും പെരുമാറ്റവും തമാശ നിറഞ്ഞതല്ലായിരുന്നെന്ന്.
കടയുടമയുമായുള്ള സംഭാഷണം കോമാളിത്തരം മാത്രമായിരുന്നെന്നും സംഭവം വീഡിയോയാക്കി ആരെങ്കിലും സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവം സോഷ്യല്‍മീഡിയയില്‍ എത്തിയെന്നും പൊലീസ് യുവാവിനെ തെരയുന്നതായും കേട്ടയുടനെ സ്വയം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും ഇയാള്‍ തീരുമാനിച്ചു. പക്ഷേ, അപ്പോഴേക്കും പൊലീസ് ഇയാളുടെ വീട്ടിലെത്തിയിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. യുവാവിന്റെ പേരില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam