
ദില്ലി: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍നിന്നും, സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണെന്നാണ് സൂചന. 9 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽനിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് ജര്‍മനിയിലെ റാംസ്റ്റെയിനില്‍ വിമാനം ഇന്ധനം നിറയ്ക്കാന്‍ ഇറക്കിയിരുന്നു. വിമാനത്താവളത്തിൽ വൻ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമൃത്സറിലെത്തുന്ന വിമാനത്തിലെ യാത്രക്കാർ ഇന്ത്യയില്‍ന്നുള്ളവർ തന്നെയാണോ ഇവരെന്ന് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തില്‍ അമേരിക്ക തിരിച്ചയയ്ക്കുന്നത്. ഇന്ത്യക്ക് പുറമേ ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ആളുകളെ അമേരിക്ക കയറ്റിയയച്ചത്. യുഎസിൽ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. യുഎസ് ഉൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിന് വാതിൽ തുറന്നിട്ടുണ്ടെന്നാണ് യുഎസ് നടപടിയോട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പ്രതികരിച്ചത്.
Read More : 'ഗാസ അമേരിക്ക ഏറ്റെടുക്കും, എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോണം'; ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയിൽ നിർണായക നീക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam