
വാഷിങ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടയിൽ അമേരിക്കയുടെ പക്കലുള്ള ദീർഘദൂര ആക്രമണ മിസൈലുകളിൽ വലിയ ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോർട്ട്. റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ട്. ഭാവിയിൽ ചൈന ഉൾപ്പെടെയുള്ള ശക്തരായ എതിരാളികളുമായി ഏതെങ്കിലും തരത്തിലുള്ള യുദ്ധം ഉണ്ടായാൽ അതിനെ നേരിടാൻ അമേരിക്കൻ സേന എത്രത്തോളം സജ്ജമാണെന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നുവരുന്നു.
പ്രധാനമായും കരയിൽ നിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ 'എറ്റാകംസ്', പുതിയ തലമുറയിൽപ്പെട്ട 'പ്രസിഷൻ സ്‌ട്രൈക്ക് മിസൈലുകൾ' എന്നിവയുടെ വലിയ ശേഖരമാണ് അമേരിക്ക ഇറാന് എതിരായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ തീർന്നെന്നാണ് വിവരം. അമേരിക്കൻ സൈന്യത്തിന് ആൾനാശം സംഭവിക്കാതിരിക്കാൻ പൈലറ്റുള്ള യുദ്ധവിമാനങ്ങൾ ഇറാൻ്റെ വ്യോമാതിർത്തിയിലേക്ക് അയക്കുന്നതിന് പകരം, ദീർഘദൂര മിസൈലുകളാണ് ട്രംപ് ഭരണകൂടം വ്യാപകമായി ഉപയോഗിച്ചത്. അമേരിക്കൻ ആയുധശേഖരത്തിലെ ടോമഹോക്ക് ക്രൂയിസ് മിസൈലുകളിൽ പകുതിയും ഇറാൻ യുദ്ധത്തിൽ ഉപയോഗിച്ചുകഴിഞ്ഞു. കൂടാതെ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ 65 ശതമാനവും അത്യാധുനിക എയർ ഡിഫൻസ് സിസ്റ്റമായ 'താഡ്' മിസൈലുകളുടെ 38 ശതമാനത്തോളവും ഇതിനകം ഉപയോഗിച്ചു കഴിഞ്ഞുവെന്ന് പ്രതിരോധ പഠന കേന്ദ്രങ്ങൾ വിലയിരുത്തുന്നു. മധ്യപൂർവേഷ്യൻ മേഖലയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ പക്കലുണ്ടായിരുന്ന മിസൈൽ ശേഖരം ഏതാണ്ട് അവസാനിച്ചതോടെ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിന്യസിച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് നിലവിൽ ഇങ്ങോട്ട് മിസൈലുകൾ എത്തിക്കുന്നത്.
എന്നാൽ, ആയുധക്ഷാമം സംബന്ധിച്ച ആശങ്കകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ലോകത്ത് മറ്റാരെക്കാളും കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കയുടെ പക്കലുണ്ടെന്നും ആവശ്യത്തിൽ കൂടുതൽ കരുത്ത് രാജ്യത്തിനുണ്ടെന്നും ട്രംപ് പ്രതികരിച്ചു. നിലവിൽ യുഎസ് പ്രതിരോധ നിർമ്മാണ കമ്പനികൾ എക്കാലത്തെക്കാളും ഉയർന്ന നിരക്കിൽ പുതിയ മിസൈലുകൾ നിർമ്മിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉൽപ്പാദനം വർദ്ധിപ്പിച്ചാലും ദീർഘകാലം നീണ്ടുനിൽക്കുന്ന വലിയൊരു യുദ്ധത്തിൽ കുറഞ്ഞുപോയ ആയുധശേഖരം പെട്ടെന്ന് നികത്താൻ വർഷങ്ങളെടുക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam