ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്‍റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്

Published : Mar 01, 2026, 11:48 PM IST
us iran attack

Synopsis

അമേരിക്ക ഇറാനെതിരെ മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ച് ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു

വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്

ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ, അതിരൂക്ഷമായ ഈ സംഘർഷത്തിനിടയിലും സമാധാനത്തിന്റെ സൂചനകളും ട്രംപ് പുറത്തുവിട്ടു. ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിത്. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ വലിയ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

അതേസമയം ഖമനേയിയെ അടക്കം വധിച്ചതിനുള്ള തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന് ആദ്യമായി അമേരിക്ക സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. ഇറാന്‍റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
ഒറ്റ നീക്കം, ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്, ഇനി ചർച്ചയെന്നും യുഎസ് പ്രസിഡന്‍റ്; 'ഇറാൻ സന്നദ്ധത അറിയിച്ചു, ഞാനും സമ്മതിച്ചു'