
ഗാസ സിറ്റി: ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ 500ഓളം പേര്‍ ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു.
അതേസമയം, ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 200ലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികള്‍ ഗാസയിലേക്ക് പുറപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ബന്ദികളായ രണ്ട് പേരെ കൂടി മോചിപ്പിച്ചതായും ഹമാസ് അറിയിച്ചു. ഇസ്രയേലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. 85കാരി യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്, 79കാരി നൂറിറ്റ് കൂപ്പര്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്റെ വിശദീകരണം.
പ്രധാനമന്ത്രി മോദിയുമായി ഭീകരവാദം ചര്‍ച്ചയായെന്ന് പരാമര്‍ശിക്കാതെ ജോര്‍ദാന്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഭീകരവാദം ചര്‍ച്ചയായെന്ന് പരാമര്‍ശിക്കാതെ ജോര്‍ദാന്‍. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമാണ് ചര്‍ച്ച ചെയ്തതെന്നാണ് ജോര്‍ദാന്റെ പ്രസ്താവന. ചര്‍ച്ചയില്‍ ഭീകരവാദം ശക്തമായി ഉന്നയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ എക്‌സില്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്ന പശ്ചാലത്തലത്തിലാണ് പ്രധാനമന്ത്രി മോദി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചത്. തീവ്രവാദം, അക്രമം, സാധാരണക്കാരായ പൗരന്മാരുടെ മരണം, യുദ്ധ സാഹചര്യം അടക്കം ചര്‍ച്ചയായെന്നും, യുദ്ധത്തില്‍ സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടമാകുന്നതില്‍ ആശങ്കയറിയിച്ചെന്നും എക്‌സിലൂടെ മോദി അറിയിച്ചിരുന്നു. മാനുഷിക വിഷയങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും മോദി ആവശ്യപ്പെട്ടു.
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം, കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില ഗുരുതരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam