അധികാരത്തിലേറിയ ജോ ബൈഡൻ ആദ്യം എന്തുചെയ്യും? കാത്തിരിക്കുന്നത് വെല്ലുവിളികൾ

By Web TeamFirst Published Jan 21, 2021, 12:56 AM IST
Highlights

ഇസ്ലാമികരാഷ്ട്രങ്ങൾക്ക് വളരെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും ജോ ബൈഡനിൽ നിന്ന്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തിരികെ ഭാഗമാകും അമേരിക്കയെന്നതാകും ഏറ്റവും പ്രധാനപ്പെട്ടത്. കൊവിഡെന്ന മഹാമാരിയെ തടയാൻ എന്തെല്ലാം ചെയ്യും ബൈഡൻ. കാത്തിരിക്കുന്നു അമേരിക്ക. 

വാഷിംഗ്ടൺ: രാഷ്ട്രീയത്തിൽ 50 വർഷം കാത്തിരുന്ന ശേഷം അമേരിക്കൻ പ്രസിഡന്‍റ് എന്ന പദവിയിലെത്തുകയാണ് ജോ ബൈഡൻ എന്ന തഴക്കം വന്ന രാഷ്ട്രീയക്കാരൻ. വലിയ വെല്ലുവിളികളാണ് ബൈഡനെ കാത്തിരിക്കുന്നത്. എന്താണ് ബൈഡന് മുന്നിലെ പ്രധാനപരിഗണനകൾ? യുഎസ്സിനെ പിടിച്ചുകുലുക്കിയ കൊവിഡെന്ന മഹാമാരിയെ നേരിടുകയെന്നത് തന്നെയാകും ബൈഡന് മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷനടക്കമുള്ള കാര്യങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം ലോകാരോഗ്യസംഘടനയുമായുള്ള സഹകരണത്തിന്റെ കാര്യത്തിലുള്ള തീരുമാനവും ഉടനുണ്ടായേക്കും.

പത്ത് ദിവസത്തെ തിരക്കിട്ട എക്സിക്യൂട്ടീവ് ഓർഡറുകൾ ഒപ്പിടുകയെന്ന ജോലിയാണ് ബൈഡന് മുന്നിലുള്ള മറ്റൊരു തിരക്കിട്ട ജോലി. എന്താണ് എക്സിക്യൂട്ടീവ് ഓർഡറുകൾ? യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം ആവശ്യമില്ലാത്ത, പ്രസിഡന്‍റിന് നേരിട്ട് നടപ്പാക്കാൻ അനുമതി നൽകാവുന്ന ഉത്തരവുകളാണ് എക്സിക്യൂട്ടീവ് ഓർഡറുകൾ. 

ഇസ്ലാമികരാഷ്ട്രങ്ങൾക്ക് വളരെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും ജോ ബൈഡനിൽ നിന്ന് എന്നാണ് പ്രതീക്ഷപ്പെടുന്നത്. ഡോണൾഡ് ട്രംപെന്ന മുൻഗാമി ഇസ്ലാമികരാഷ്ട്രങ്ങളെ വെല്ലുവിളിയായാണ് കണക്കാക്കിയിരുന്നത്. അതിനാൽത്തന്നെ ഇസ്ലാമികരാഷ്ട്രങ്ങളിലേക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന യാത്രാനിരോധനം നീക്കുകയെന്നതാകും ബൈഡൻ ഭരണകൂടം എടുക്കുന്ന ആദ്യതീരുമാനങ്ങളിലൊന്ന്. രണ്ടാമത് പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക തിരികെ ഭാഗമാകുന്നത് മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാകും.

ട്രംപിന്റെ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായിരുന്നു യുഎസും മെക്സിക്കോയ്ക്കും ഇടയിലുള്ള അതിർത്തി മതിൽ നിർമ്മാണം. ഇത് നിർത്തുമെന്ന് ബിഡെൻ നേരത്തെ പ്രഖ്യാപിച്ചതാണ്. വിഭവങ്ങളെ യഥാർത്ഥ ഭീഷണികളിൽ നിന്ന് വ്യതിചലിപ്പിക്കുന്ന 'ദൂർത്ത്' എന്നായിരുന്നു ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. പകരം പുതിയ അതിർത്തിയിൽ സ്ക്രീനിംഗ് നടപടികൾ പോലുള്ള ശ്രമങ്ങളിലേക്ക് ഫെഡറൽ ഫണ്ടുകളെ തിരിച്ചുവിടുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ഈ നടപടികളും ബൈഡനിൽ നിന്ന് വൈകാതെ പ്രതീക്ഷിക്കാം.

കറുത്ത വർഗക്കാരുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തിയത് മുതൽ ഭരണരംഗത്ത് നിരവധി സുപ്രധാന സ്ഥാനങ്ങളിൽ ഈ സാന്നിധ്യങ്ങൾ ഉറപ്പാക്കാൻ ഇതിനോടകം ബൈഡന് സാധിച്ചു. പ്രഖ്യാപിത നയങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുമ്പോൾ, ബൈഡന് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന് വംശീയ, ക്രിമിനൽ നീതിനിർവഹണ സംവിധാനങ്ങളുടെ പൊളിച്ചെഴുത്ത്. അതിൽ പ്രധാനമയ പൊലീസ് സംവിധാനങ്ങളിലെ പരിഷ്കാരങ്ങളും ഉടൻ നടപ്പാക്കും.  ബൈഡന്റെ പ്രഖ്യാപിത ആരോഗ്യ-പാർപ്പിട പദ്ധതകളിലടക്കം ഇത്തരം അവഗണനകളും വേർതിരിവുകളും ഇല്ലാതാക്കാനുള്ള നടപടികൾ അദ്ദേഹം  സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വംശീയ സമത്വം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ബൈഡൻ ഒപ്പിടും അവസരത്തിന് തുല്യമായ തടസ്സങ്ങൾ നേരിടാൻ ഒരു പദ്ധതി തയ്യാറാക്കാൻ എല്ലാ യുഎസ് ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്യും. ഇതിനായി വൈവിധ്യമാർന്ന പരിശീലനമടക്കമുള്ളവ നടപ്പാക്കുന്നതിൽ ഫെഡറൽ ഗവൺമെന്റ് ഏജൻസികളെ പരിമിതപ്പെടുത്തുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഇതോടെ  റദ്ദാക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ

എൽജിബിടി പ്രൊട്ടക്ഷൻ, കുടിയേറ്റ നയം, നികുതി ഇളവുകൾ തുടങ്ങി നിരവധി നയപരവും സാമ്പത്തികവുമായ നീക്കങ്ങൾ ബൈഡനിൽ നിന്ന് പ്രതീക്ഷിക്കാം. കൊവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം നേരത്തെ വ്യക്തമാക്കിയ നയങ്ങളിൽ അടിയുറച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ചെയ്ത് തീർക്കാൻ ഏറെയുണ്ട്.
 

click me!