
ദില്ലി:2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ സംഭവം നടന്നിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയുമായി നീങ്ങുവാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങുമായി നടത്തിയ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കാമറൂണിന്‍റെ വെളിപ്പെടുത്തല്‍.
സന്യാസിയെപ്പോലുള്ള മനുഷ്യന്‍ എന്നാണ് പുസ്തകത്തില്‍ മന്‍മോഹന്‍ സിങ്ങിനെ കാമറൂണ്‍ വിശേഷിപ്പിക്കുന്നത്. 2010നും 2016നും ഇടയില്‍ മൂന്നുതവണ കാമറൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2016ലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിന് ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയായിരുന്നു കാമറൂണിന്റെ രാജി.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹം സന്യാസി തുല്യനായ മനുഷ്യനാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണികള്‍ സംബന്ധിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഒരു സന്ദര്‍ശനത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. പുസ്തകത്തില്‍ കാമറൂണ്‍ പറയുന്നു. 2011 ജൂലൈയിലാണ് ഈ സംഭാഷണം നടന്നതെന്ന് കാമറൂണ്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam