
തുര്‍ക്കി: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനയുടെ സ്ഥാപകരിലൊരാളായ ജെയിംസ് ലെ മെസൂറിയറിനെ തുര്‍ക്കിയിലെ വസതിക്ക് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജെയിംസ് ലെ മെസൂറിയർ സ്ഥാപിച്ച മെയ്ഡേ റെസ്ക്യു ആണ് വൈറ്റ് ഹെല്‍മറ്റ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം നല്‍കുന്നത്.
ജെയിംസ് ലെ മെസൂറിയറിന്‍റെ മരണ കാരണം അറിയില്ലെന്നാണ് തുര്‍ക്കി പൊലീസ് പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ കഴുത്തിനും കാലിനും പരിക്കുകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്‍ ബ്രീട്ടിഷ് സൈനീകോദ്യോഗസ്ഥനായ ഇദ്ദേഹം ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷമാണ് സിറിയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനായി സംഘടന സ്ഥാപിച്ചത്.
സിറിയയില്‍ മാനുഷികമായ സ്പര്‍ശം നല്‍കിയ അപൂര്‍വ്വം മനുഷ്യരിലൊരാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ സുഹൃത്തും വൈറ്റ് ഹെല്‍മറ്റ് സഹസ്ഥാപകനുമായ ബ്രിറ്റോണ്‍ ഗോര്‍ഡെന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ നഷ്ടം നികത്താനാകാത്ത വിടവാണെങ്കിലും വൈറ്റ് ഹെല്‍മെറ്റിന് ശക്തമായ അടിത്തറയുള്ളതിനാല്‍ സമാധാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് ലെ മെസൂറിയര്‍ ബ്രിട്ടീഷ് ചാരനാണെന്ന് നേരത്തെ റഷ്യ ആരോപിച്ചിരുന്നു. യുഎന്നിലെ യുകെ അംബാസഡർ കാരെൻ പിയേഴ്സ് ഈ ആരോപണം നിഷേധിച്ചിരുന്നു.
സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസീദ് വിരുദ്ധരുടെ സ്ഥലങ്ങളിലാണ് വൈറ്റ് ഹെല്‍മെറ്റ് പ്രധാനമായും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. 2016 ല്‍ വൈറ്റ് ഹെല്‍മറ്റിനിന്‍റെ സമാധാന ശ്രമങ്ങള്‍ക്ക് റൈറ്റ് ലിവ്ലിഹുഡ് അവാര്‍ഡ് ലഭിച്ചിരുന്നു. 2016 ല്‍ സമാധാനത്തിനുള്ള നോബേലിനും വൈറ്റ് ഹെല്‍മറ്റ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam