ആബെയുടെ കൊലപാതകം എന്തിന് വേണ്ടി?; ഉയരുന്ന സംശയങ്ങള്‍ ഇങ്ങനെയാണ്.!

By Mujeeb CheriyampuramFirst Published Jul 8, 2022, 7:50 PM IST
Highlights

ഇന്നലെ രാത്രിമാത്രമാണ് യാരെയിലെ ആബെയുടെ പ്രചാരണം തീരുമാനിച്ചതെന്നാണ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി പ്രദേശിക നേതൃത്വം പറയുന്നത്. അങ്ങിനെയെങ്കിൽ യാരെയിലെ കൊലപാതകം ആസൂത്രണം ചെയ്യാൻ കൂടുതൽ സമയം കിട്ടിയിട്ടില്ലെന്ന് വേണം കരുതാൻ

ടോക്കിയോ:  യമഗാമി തെത് സൂയ, ജപ്പാനും ലോകവും നടുങ്ങിയ നിഷ്ടൂര കൊലപാതകം നടത്തിയ മുന്‍ ജപ്പാനീസ് നാവിക സേന അംഗത്തിന്‍റെ പേര്. ഷിൻസോ ആബെയ്ക്ക് നേരെ വെടിവെച്ച ശേഷം തെത് സൂയ യാതൊരു കൂസലുമില്ലാതെ നിന്നെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഒരു നാടൻ ഇരട്ടക്കുഴൽ തോക്കും കയ്യിലേന്തി. ഇനിയും തിരകൾ ബാക്കിയുണ്ടായിരുന്ന ആ തോക്ക് മറ്റൊരാൾക്ക് നേരെയും പ്രതി ചൂണ്ടിയില്ല. എന്തായിരിക്കാം ഈ നിഷ്ടൂര കൊലപാതകത്തിനു പിറകിലെ കാരണം..? ആർക്ക് വേണ്ടിയാണ് ഈ കൊലപാതകം...? ജപ്പാനും ലോകവും തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. പലതുണ്ട് സംശയങ്ങൾ.

പ്രതി യമഗാമി തെത് സൂയ മുൻ ജപ്പാൻ നാവിക സേന ഉദ്യോഗസ്ഥനാണ്, 2005 വരേ  മൂന്ന് വർഷം സേനയിലുണ്ടായിരുന്നു.  യാരെ സ്വദേശിയായ പ്രതിക്ക് ആയുധ പരിശീലനവും ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മാത്രമാണ് യാരെയിലെ ആബെയുടെ പ്രചാരണം തീരുമാനിച്ചതെന്നാണ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി പ്രദേശിക നേതൃത്വം പറയുന്നത്. അങ്ങിനെയെങ്കിൽ യാരെയിലെ കൊലപാതകം ആസൂത്രണം ചെയ്യാൻ കൂടുതൽ സമയം കിട്ടിയിട്ടില്ലെന്ന് വേണം കരുതാൻ.  ജപ്പാനെതിരായ രാജ്യന്തര ശത്രുക്കളേയും ജപ്പാനും ആബെയ്ക്കുമെതിരായ  ആഭ്യന്തര ശത്രുക്കളിലേക്കാണ് സംശയം നീളുന്നത്.

കൊലപാതകി ഉണ്ടായിരുന്നത് ആബെയ്ക്ക് അടുത്ത്; അവസാന നിമിഷത്തെ ദൃശ്യങ്ങള്‍

ജപ്പാൻ സൈന്യത്തെ ആധുനീകരിച്ചതും ആയുധ പ്രതിരോധ ശേഷി വർധിപ്പിച്ചതും ആബെ ഭരണത്തിലിരിക്കുമ്പോഴാണ്. ഇതിനെതിരെ രാജഭരണാനുകൂലികളുടേയും ആയുധ വിരുദ്ധരുടേയും വൻ പ്രതിഷേധം നടന്നിരുന്നു. ഹിരോഷിമ നാഗസാക്കി ദുരന്തങ്ങൾക്ക് ശേഷം ആയുധങ്ങൾക്കും സൈനികാക്രമങ്ങൾക്കുമെതിരായ വികാരം ജനങ്ങളിൽ ശക്തമാണ്. സംശയം ഇവരിലേക്കും നീളുന്നു.
 
പാർലമെന്‍റ് ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെയാണ് കൊലപാതകം. ആബെയുടെ രാഷ്ട്രീയ ശത്രുക്കളാണോ പിറകില്ലെന്നും സംശയമുണ്ട്. പക്ഷെ അധികാരത്തിലില്ലാത്ത ആബെയെ കൊലപ്പെടുത്തിയിട്ട് എന്ത് കാര്യം എന്നാണ് ചോദ്യം. കൂടെ വോട്ടെടുപ്പ് അടുത്തിരിക്കെ ഇത്തരം കൊലപാതകം നടക്കുമോ എന്നും ചോദ്യങ്ങൾ ഉയരുന്നു.

ചൈനയാണ് ജപ്പാന്റെ പ്രധാന ശത്രു. ജപ്പാന്റെ സൈനിക ശക്തി വർധിപ്പിച്ചതിലും മേഖലയിൽ പുതിയ ശാക്തിക ചേരിക്ക് രൂപം നൽകിയതിലും ആബെയോട് ചൈനയ്ക്ക് ശത്രുതയുണ്ട്. ചൈനയുടെ കരങ്ങൾ ആബെയുടെ കൊലപാതകത്തിന് പിറകിലുണ്ടോ..?  

തീവ്രവാദ സംഘടനകൾക്കോ മത വിഭാഗങ്ങൾക്കൊ പങ്കുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. മതം സംഘർഷങ്ങളും പ്രശ്നങ്ങളും കുറവായ ജപ്പാനിൽ അതിന് വിരളമായ സാധ്യതയെ കൽപ്പിക്കുന്നുള്ളു. കൊലപാതകത്തിന് പിറകെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇവ എങ്ങിനെ , എന്തിന് ശേഖരിച്ചു എന്നതും കണ്ടെത്തേണ്ടതുണ്ട്.

ആബെയുടെ നിലപാടുകളോട് തനിക്ക് യോജിക്കാനാകില്ലെന്നും അതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യമഗാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എല്ലാം അന്വേഷിക്കുന്നുണ്ടെന്നായിരുന്നു നിലവിലെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ പ്രതികരണം.

ഷിൻസോ ആബെയുടെ മരണത്തില്‍ ചൈനയില്‍ ആഘോഷം; കൊലപാതകിയെ 'ഹീറോയാക്കി'.!

click me!