
സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം ആർക്കാകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്. 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിലെ ആകാംക്ഷ വർധിച്ചത്. ഇസ്രയേലും ഹമാസും തമ്മിൽ വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ ട്രംപിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമാണ്. എങ്കിലും അത്ഭുതങ്ങൾക്ക് വകയുണ്ടെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. എന്തായാലും മണിക്കൂറുകൾ പിന്നിടുമ്പോൾ ഇന്ന് ഉച്ചയോടെ ഇക്കാര്യത്തിലെ സസ്പെൻസ് അവസാനിക്കും.
അതേസമയം 2025 ലെ സാഹിത്യ നൊബേൽ ഹംഗേറിയൻ സാഹിത്യകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്കാണ് ലഭിച്ചത്. ഗൗരവ സാഹിത്യത്തെ അക്ഷരങ്ങളിലാവഹിച്ച ദുരന്തങ്ങളുടെ മഹാ വ്യാഖ്യാതാവ് എന്ന് വിശേഷണമുളള ലാസ്ലോ രാഷ്ടീയം പറയാന്‍ മടിക്കാത്ത എഴുത്തുകാരനാണ്. പ്രമേയത്തിലും എഴുത്തിലും പുലര്‍ത്തിയ ഗഹനതയാണ് ലാസ്ലോയുടെ സാഹിത്യത്തിന്‍റെ സൗന്ദര്യ ശാസ്ത്രം. 2015 മുതൽ നൊബേലിനായി സാധ്യത കൽപ്പിച്ചിരുന്ന ലാസ്ലോ ക്രാസ്നഹോര്‍കയെ തേടി പുരസ്കാരമെത്തുന്നത് 71 -ാം വയസിലാണ്. കാലത്തേയും അതിര്‍ത്തികളേയും ഭേദിക്കുംവിധം എഴുത്തില്‍ രാഷ്ട്രീയം പ്രതിഫലിക്കണമെന്ന് ചിന്താഗതിക്ക് ഉടമയായിരുന്നു ലാസ്ലോ. 1985 ല്‍ ആദ്യ നോവലായ സതന്താങ്കോയിലൂടെ വരവറിയിച്ചു. ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, വാര്‍ ആന്‍ഡ് വാര്‍, സീബോ ദെയര്‍ ബിലോ, ദ് ലാസ്റ്റ് വുള്‍ഫ് ആന്‍ഡ് ഹെര്‍മര്‍ തുടങ്ങിയ കൃതികളിലൂടെ തന്‍റേതായ ഇരിപ്പിടം തീര്‍ത്തു. മനസിലാക്കാന്‍ പ്രയാസമുളള ശൈലീയിലാണ് എഴുത്തെങ്കിലും മനുഷ്യവസ്ഥയുടെ ദുരന്തങ്ങള്‍ ഗൗരവം ചോരാതെ പകര്‍ത്തിയെഴുതാന്‍ ലാസ്ലോയ്ക്ക് കഴിഞ്ഞു.
കമ്യൂണിസം പിന്‍പറ്റിയ രാഷ്ട്രീയധാരയുടെ തിരയിളക്കങ്ങള്‍ മിക്ക കൃതികളിലും കാണാം. എഴുത്തിനായി പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ആഴത്തില്‍ എഴുതി പ്രതിഫലിപ്പിക്കുന്നതിലും ലാസ്ലോ വേറിട്ടുനിന്നു. തിരക്കഥാകൃത്ത് കൂടിയായ ലാസ്ലോ 2015 ല്‍ മാന്‍ ബുക്കര്‍ പ്രൈസും നേടിയിരുന്നു. നിയമബിരുദത്തിനൊപ്പം ഹംഗേറിയില്‍ ഭാഷയിലും സാഹിത്യത്തിലും അഗാധ പാണ്ഡിത്യവും ലാസ്ലോയ്ക്കുണ്ട്. ലാസ്ലോയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിക്കുമ്പോള്‍ ആദരികപ്പെടുന്നത് ആധുനിക യൂറോപ്യന്‍ സാഹിത്യം കൂടിയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam