
ദില്ലി: ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറിൽ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. വിദൂരത്തിരുന്ന് രാജ്യത്ത് നടക്കുന്നത് കാണുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നടക്കുന്നു. ഭയമാണ് രാജ്യത്ത്. അന്ന് നടന്നതിലെ സത്യം മനസ്സിലാക്കണം. നടന്നത് വിദ്യാർത്ഥി പ്രതിഷേധമല്ല. സമരം തീർക്കാൻ പലതവണ ശ്രമിച്ചു. എന്നാൽ സമരക്കാരുടെ ലക്ഷ്യം വേറെയായിരുന്നുവെന്നും ഹസീന വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് കടത്തിവിട്ടു. ഇതൊരു ഗൂഢാലോചനയായിരുന്നു എന്ന് മുഹമ്മദ് യൂനൂസ് സമ്മതിച്ചതാണ്. അധികാരമാറ്റത്തിനുള്ള ശ്രമമാണ് നടന്നത്. വലിയ സ്ഥാപനങ്ങളെയും ആശുപത്രികളെയും തകർത്തു. ജയിലിൽ നിന്ന് ക്രിമിനലുകളെ മോചിപ്പിച്ചു. മാധ്യമങ്ങളെ വരെ ആക്രമിച്ചു. തന്റെ പാർട്ടിക്കാരെ കൊലപ്പെടുത്തി. നീതിയല്ല അധികാരമായിരുന്നു അവർക്ക് വേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു.
ഇതുവരെ രാജ്യം നേടിയ നേട്ടങ്ങളെ തകർത്തു. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുകയാണ്. മൊത്ത ആഭ്യന്തര ഉത്പാദനം അടക്കം താഴേക്ക് എത്തി. നിക്ഷേപകർ രാജ്യം വിട്ടു. കടം വാങ്ങി പ്രവർത്തിക്കുന്ന സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. അവാമി ലീഗിന്റെ നിരോധനം നീക്കണം. ജനാധിപത്യ സ്വാതന്ത്ര്യം തിരികെ എത്തണം. താൻ തിരിച്ചുപോകും. ഭയപ്പെടുത്തി തിരികെ വരുന്നത് തടയാനാകില്ല. ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. ഏത് കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്താലും താൻ തിരികെ വരുമെന്ന് ഹസീന. എന്റെ ഭാവിയല്ല എന്റെ ജനങ്ങളുടെ ഭാവിക്കാണ് പ്രാധാന്യമെന്നും അവർ പറഞ്ഞു.
തിരികെ എത്തുക എന്നതാണ് എന്റെ കടമ. ജനങ്ങളുടെ പുരോഗതിക്കായി തിരികെ എത്തും. അതിൽ നിന്ന് പിന്നോട്ടില്ല. 81ലും സമാനസാഹചര്യം ഉണ്ടായി. പിന്നീട് ജയിലിലായി. എന്നെ ഒന്നുകൊണ്ടും തടയാനാകില്ല. തിരികെ പോകുന്ന വിശദാംശങ്ങൾ പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ ഹസീനയ്ക്ക് എല്ലാ സുരക്ഷയുമുണ്ടെന്നും മോദി സർക്കാരിന് നന്ദിയെന്ന് ഹസീനയുടെ മകൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam