
ഇസ്ലാമാബാദ്: പാക് അതിർത്തി പ്രവിശ്യകളിലുള്ള ഭീകരക്യാംപുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് വാർത്താ വിനിമയമന്ത്രി ഫവാദ് ചൗധുരി. പാക് വാർത്താ ചാനലായ ഡോണിന്‍റെ പ്രത്യേക പരിപാടിയിലാണ് ഫവാദ് ചൗധുരി നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇതിനുള്ള സമയപരിധി ഇന്ത്യ നിശ്ചയിക്കേണ്ടതില്ലെന്നും ഫവാദ് ചൗധുരി പറഞ്ഞു.
ജയ്ഷെ മുഹമ്മദിനും ജമാ അത്തെ ഉദ്ദവയ്ക്കും അതിന്‍റെ സന്നദ്ധ സംഘടനയായ ഫലാ ഇ ഇൻസാനിയത്തിനുമെതിരായ നടപടിയുണ്ടാകുമെന്നും പാക് സുരക്ഷാ സേനയാണ് ഇതിനുള്ള സമയപരിധി നിശ്ചയിക്കേണ്ടതെന്നും ഫവാദ് ചൗധുരി വ്യക്തമാക്കി. ഇന്ത്യയുടെ സമ്മർദ്ദമല്ല ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഫവാദ് ചൗധുരി പറയുന്നത്.
നേരത്തേ പാകിസ്ഥാനിൽ നിരോധിക്കപ്പെട്ട സംഘടനകളാണ് ജയ്ഷെ മുഹമ്മദും ജമാ അത്തെ ഉദ്ദവയും ഫലാ ഇ ഇൻസാനിയത്തും. 2001-ൽ ഇന്ത്യൻ പാർലമെന്‍ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് മൂന്ന് സംഘടനകളെയും പാകിസ്ഥാൻ നിരോധിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന പാക് സുരക്ഷാ കൗൺസിൽ യോഗത്തിൽ ഈ മൂന്ന് സംഘടനകളുടെയും നിരോധനം തുടരാൻ തീരുമാനിച്ചതായും ഫവാദ് ചൗധുരി വ്യക്തമാക്കി.
എന്നാൽ മസൂദ് അസറിനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ നാല് അംഗങ്ങൾ നിലപാട് ശക്തമാക്കുമ്പോൾ നടപടി തുടങ്ങിയെന്ന പാക് പ്രഖ്യാപനം തട്ടിപ്പാണെന്ന സംശയം ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam