
പാരിസ്: വളരെയധികം ചരിത്ര പ്രാധാന്യമുള്ള, ഡാവിഞ്ചി കോഡ്, ദ ഡ്രീമേഴ്സ്, വണ്ടർ വുമണ്‍, റെഡ് നോട്ടീസ് തുടങ്ങിയ ലോക സിനിമകളിൽ ഇടം പിടിച്ച ഇടമാണ് ലൂവ്രെ മ്യൂസിയം. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയം കൂടിയായ ലൂവ്രെ തിങ്കളാഴ്ച നിശ്ചലമായി. വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതുമായി ബന്ധപ്പെട്ട അതൃപ്തിയിൽ ജീവനക്കാർ പണിമുടക്കിയതോടെയാണ് സംഭവം.
മൊണാലിസ പോലുള്ള മാസ്റ്റർപീസുകൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് സന്ദർശകർക്ക് ഐ.എം.പെയുടെ ഗ്ലാസ് പിരമിഡിന് പുറത്തെ ചലിക്കാത്ത ക്യൂവിൽ നിൽക്കേണ്ടി വന്നത് മണിക്കൂറുകളാണ്. ജീവനക്കാർ പതിവായി പങ്കെടുക്കാറുള്ള മീറ്റിംഗിൽ പങ്കെടുത്ത ശേഷം പ്രഖ്യാപിതമായ പണിമുടക്കായി മാറുകയായിരുന്നു. ഗാലറി അറ്റൻഡന്റുകൾ, ടിക്കറ്റ് ഏജന്റുമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള വിവിധ മേഖലയിലുള്ള ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. ശാരീരികമായി വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്നും, അനുകൂലമല്ലാത്ത ജോലി സാഹചര്യങ്ങളാണ് ഉള്ളതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം 8.7 ദശലക്ഷത്തിലധികം സന്ദർശകരെത്തിയ മ്യൂസിയത്തിൽ ആവശ്യത്തിന് വിശ്രമ മുറികളില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ കുറവാണന്നും നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. വാട്ടർപ്രൂഫ് ആയിരുന്ന കെട്ടിടത്തിലെ ഭാഗങ്ങൾ ഇനി അത് പോലെ നിലനിൽക്കില്ലെന്നും താപനിലയിലെ ഏറ്റക്കുറച്ചിലുകൾ പോലും വിലമതിക്കാനാവാത്ത കലാസൃഷ്ടികളെ നശിപ്പിക്കുമെന്നും ലൂവ്രെ പ്രസിഡന്റ് ലോറൻസ് ഡെസ് കാർസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പ്രശസ്തമായ സാംസ്കാരിക കേന്ദ്രങ്ങളിലൊന്ന് ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്നും, ആർക്കും പരിഹാരമില്ലാത്ത ഒരു പ്രശ്നം പരിഹരിക്കാൻ പാടുപെടുകയാണെന്നും എന്ന് എപി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam